തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിക്കായി പണം പിരിക്കാന്‍ രൂപീകരിച്ച പ്രവാസി ചിട്ടിക്കായി ഗള്‍ഫില്‍ ഒഴുക്കിയത് 5.01 കോടി രൂപ. ഒടുവില്‍ ചിട്ടി വഴി പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ.
ഫലത്തില്‍ ചിട്ടിക്കായി പരസ്യം നല്‍കിയ തുകയുടെ മുക്കാല്‍ ഭാഗം പോലും പിരിഞ്ഞുകിട്ടാത്ത സ്ഥിതി. പരസ്യത്തിന് വേണ്ടി ഒഴുക്കിയ കോടികളില്‍ ഭൂരിപക്ഷവും ഒഴുകിയത് പദ്ധതിയുടെ പി ആര്‍ ഏറ്റെടുത്ത വമ്പന്‍മാരുടെ പോക്കറ്റുകളിലേക്ക്.
ഇന്ന് നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കണക്കുകളിലാണ് പ്രവാസി ചിട്ടി നടത്തിപ്പിലെ തട്ടിപ്പുകള്‍ പുറത്തായത്.
കിഫ്ബിക്കായി കെ എസ് എഫ് ഇ അവതരിപ്പിച്ച പ്രവാസി ചിട്ടിക്കായി ഗള്‍ഫില്‍ പരസ്യം നല്‍കാനാണ് 5,01,06,534 രൂപ ചിലവഴിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയായിരുന്നു ചിട്ടിയുടെ പി ആര്‍ ഏറ്റെടുത്തത്. തലസ്ഥാനത്തെ ചില സ്ഥിരം താപ്പാനകളാണ് ഈ ഏജന്‍സി നിയന്ത്രിക്കുന്നത്. ഒടുവില്‍ പരസ്യ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ചിട്ടിക്കായി പ്രവാസികളില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 3.30 കോടി മാത്രവും.
കെഎസ്എഫ്ഇയും കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചടർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്)യും ചേർന്ന് ആരംഭിച്ച ചിട്ടിയാണിത്. ലോകത്തെവിടെ നിന്നും മലയാളികൾക്കു ചിട്ടിയിൽ ചേരാനും പണമടയ്ക്കാനും ചിട്ടിവിളിക്കാനും ഓൺലൈനിൽ തന്നെ ഇത് സൗകര്യമൊരുക്കി.
ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കാണു ചിട്ടിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിരുന്നത്. പിന്നീടു മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും കെവൈസിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കി. ചിട്ടിയിൽ ചേരുന്നവർക്ക് ഏതു വികസന പദ്ധതിക്കാണു തങ്ങളുടെ വിഹിതം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാം.