തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ വകുപ്പിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് സ്കൂള്‍ തുടങ്ങാന്‍ അനുവദിച്ച തീരുമാനത്തിനെതിരെ കേസെടുത്ത ഇടത് സര്‍ക്കാരിനെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാദമുഖങ്ങളുമായാണ് ചെന്നിത്തല തിരിച്ചടിച്ചത്.
നിലവില്‍ തനിക്കെതിരെ വിജിലന്‍സ് കേസിന് കാരണമായ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 12 ഏക്കര്‍ ഭൂമി ഭൂമി 2001 ഇടതു സര്‍ക്കാര്‍ കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയന് വിലരഹിതമായി പതിച്ചു നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. (ജി.ഒ.26/2001/ആര്‍ഡി/ ഡേറ്റഡ് 2-2-2001) ഉത്തരവ് പ്രകാരമായിരുന്നു നടപടിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാത്രമല്ല, 2006 ലും ചിന്താലയാ വിദ്യാലയത്തിന്‍ ഭൂമി നല്‍കാന്‍ യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചതായിരുന്നു. തുടര്‍ന്ന് വന്ന വി.എസ് മന്ത്രിസഭ 30-8-2006 ല്‍ അത് റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അന്ന് കേസെടുക്കേണ്ടതായിരുന്നില്ലേയെന്നും ചെന്നിത്തല ചോദിക്കുന്നു.
കൂടാതെ, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്ന് 95 ല്‍ അച്യുതമേനോന്‍ ഫൗണ്ടേഷനും ഭൂമി നല്‍കിയിട്ടുണ്ട്. (ജിഒ.എം.എസ്.175/95/ ആര്‍ഡി. ഡേറ്റഡ് 7-3-95). പൊതു ആവശ്യത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഭൂമി പതിച്ചും പാട്ടത്തിനും നല്‍കിയ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.
അല്ലാതെ ബ്രൂവറി സ്ഥാപിക്കുന്നതിന് പത്തേക്കര്‍ ഭൂമി കിന്‍ഫ്രയില്‍ നിന്ന് പതിച്ചു നല്‍കാന്‍ തീരുമാനിച്ചത് പോലെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പരമരഹസ്യമായി തീരുമാനിച്ചതല്ല ഇത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള വിദ്യാലയം സ്ഥാപിക്കുന്നതിന് രണ്ടേക്കര്‍ ഭൂമി കര്‍ശന വ്യവസ്ഥകളോടെ നിയമാനുസൃതം പാട്ടത്തിന് നല്‍കാന്‍ മാത്രമാണ് തീരുമാനിച്ചത്. തീരുമാനിച്ചു എന്നല്ലാതെ ഭൂമി നല്‍കിയിരുന്നില്ല - ചെന്നിത്തല ചൂണ്ടിക്കാട്ടി.
കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ച് റദ്ദാക്കിച്ചതിന്റെ പക തീര്‍ക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് പഴയ ഒരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ സ്ഥലം ചിന്താലയ വിദ്യാലയത്തിന് പാട്ടിത്തിന് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്നെ തിരഞ്ഞു പിടിച്ച് അന്വേഷണം നടത്തുന്നതിന്റെ ദുരുദ്ദേശം നാട്ടുകാര്‍ക്ക് നന്നായി മനസിലാവും.
എതിര്‍ക്കുന്നവരെ കേസില്‍പ്പെടുത്തി അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഢ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഇതൊന്നും കൊണ്ടു തന്നെ നിശബ്ദനാക്കാമെന്ന് പിണറായി കരുതണ്ട. ഈ ഓലപ്പാമ്പു കണ്ട് പേടിച്ചു പോവില്ല. ധൈര്യമുണ്ടെങ്കില്‍ ഇതില്‍ അഴിമതി ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചു കാണിക്കണം.
നിമാനുസൃതം തന്നെയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പില്‍ നിന്ന് ചിന്താലയ വിദ്യാലയത്തിന് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് തീരുമാനമെടുത്തത്. നിയമവകുപ്പിന്റെ അംഗീകാരവും അതിന് ഉണ്ടായിരുന്നു.
1964 ലെ കേരളാ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് വിദ്യാഭ്യാസം പോലെ പൊതുജനത്തിന് ഉപകാരപ്രദമായ ഒരു നല്ല കാര്യത്തിന് ഭൂമി അനുവദിച്ചത്. 8-11-2016ല്‍ പിണറായി സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. അതില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുക്കേണ്ടതായിരുന്നില്ലേ?
രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അത് കുത്തിപ്പൊക്കി കൊണ്ടു വന്ന് തനിക്കെതിരെ കേസെടുക്കുന്നത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് താന്‍ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഓരോന്നായി പുറത്തു കൊണ്ടു വരുന്നതിനാലാണ്.
അടിസ്ഥാനപരമായ വസ്തുതകളില്ലാതെ ഭരണപരമായ കാര്യങ്ങളിന്മേലും നയപരമായ കാര്യങ്ങളിന്മേലും മന്ത്രിസഭാ തീരുമാനങ്ങളിന്മേലും കേസെടുക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യം പിണറായി ഓര്‍ക്കുന്നത് നന്നായിരിക്കും. 15-9-2018 ലെ ഒപി (ക്രിമിനല്‍) 83/2017 വിധിന്യായം മുഖ്യമന്ത്രി വായിച്ചിരുന്നെങ്കില്‍ ഇത്തരം സാഹസത്തിന് മുതിരില്ലായിരുന്നു.