Advertisment

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാന്റോ ഓപ്പറേഷനാണോ? അതാണോ സുപ്രീം കോടതി വിധി? വിശ്വാസികളെയാണോ സര്‍ക്കാര്‍ സന്നിധാനത്തെത്തിച്ചത്? - രമേശ്‌ ചെന്നിത്തല

New Update

തിരുവനന്തപുരം: വളരെ ദുഖകരവും ദൗര്‍ഭാഗ്യകരവുമായ സംഭവ വികാസങ്ങളാണ് ശബരിമലയിലുണ്ടായതെന്നും ഒരിക്കലും ഇത് നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  പരിപാവനമായ പതിനെട്ടാം പടിക്ക് താഴെ പൂജാകര്‍മ്മങ്ങള്‍ നിര്‍ത്തി വച്ച് പരികര്‍മ്മികള്‍ പ്രതിഷേധം നടത്തി. ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന് തന്ത്രിക്ക് തന്നെ മുന്നറിയിപ്പ് നല്‍കേണ്ടി വന്നു.

Advertisment

publive-image

സര്‍ക്കാരിന്റെ വിവേക ശൂന്യമായ നടപടിയാണ് ഇതെല്ലാം വരുത്തി വച്ചത്. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ പൊലീസ് സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പൊലീസിന്റെ കനത്ത ബന്തവസ്സില്‍ മറ്റൊരു യുവതിയെയും എത്തിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളോട് വാശി തീര്‍ക്കുന്നത് പോലെയാണ് ഇത് ചെയ്തത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാന്റോ ഓപ്പറേഷനാണോ? അതാണോ സുപ്രീം കോടതി വിധി? വിശ്വാസികളെയാണോ സര്‍ക്കാര്‍ സന്നിധാനത്തെത്തിച്ചത്?

publive-image

കേരളാ പൊലീസ് ആക്ട് 143 (4), (5) അനുസരിച്ച് പൊലീസ് വേഷം മറ്റാരെയും ധരിപ്പിക്കാന്‍ പാടില്ല. ഇവിടെ പൊലീസ് തന്നെയാണ് ധരിപ്പിച്ചു. ഇതിന് ഉത്തരവാദിയായ പൊലീസ് ഓഫീസര്‍ക്ക് ആറു മാസം തടവ് ശിക്ഷയോ 2000 രൂപ പിഴയോ രണ്ടും കൂടയോ ലഭിക്കാം. അതിനാല്‍ ഇതിന് നേതൃത്വം നല്‍കി ഐ.ജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കേസെടുക്കണം.

സംസ്ഥാനത്ത് ഒരു പൊരി വീണാല്‍ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്ന് നാല് ദിവസമായ നിലനില്‍ക്കുന്നത്. ഈ അവസ്ഥയെ തണുപ്പിക്കാനുള്ള നടപടികളാണ് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്. പകരം അത് ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വിവേകശൂന്യമായ ഒരു മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന് തെളിവാണ് ഇതൊക്കെ - ചെന്നിത്തല പറഞ്ഞു.

publive-image

തുടക്കം മുതല്‍ തന്നെ പ്രശ്‌നം പരിഹരിക്കാനല്ല, വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഇങ്ങനെ...

1. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം എടുത്തുകളണമെന്ന് സുപ്രീംകോടതിയില്‍ പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

2. സുപ്രീംകോടതി വിധി വന്ന പാടെ അത് നടപ്പാക്കുന്നതിന് അമിതമായ ഉത്സാഹം കാട്ടി. വിധി വന്ന അതേ ദിവസം തന്നെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരുക്കം തുടങ്ങി.

3. റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അതിന് തയ്യാറായ ദേവസ്വം ബോര്‍ഡിനെയും പ്രസിഡന്റിനെയും വിരട്ടി പിന്തിരിപ്പിച്ചു.

publive-image

4. യുവതികളെ പ്രവേശിപ്പിക്കുന്നത് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ട് നീങ്ങി. ഒരു സമാവായത്തിന് പോലും ശ്രമിച്ചില്ല.

5. ശബരിമല നട തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ നിലയ്ക്കലും പമ്പയും സംഘര്‍ഷഭരിതമായിട്ടും അത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

6. സംഘപരിവാര്‍ ശക്തകള്‍ നിലയ്ക്കലും പമ്പയിലും വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നിന്നു.

7. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ എത്തിയപ്പോള്‍ മാത്രമാണ് ശക്തമായ പൊലീസ് സേനയെ രംഗത്തിറക്കിയത്.

8. ഏറ്റവും ഒടുവില്‍ സ്ഥിതി സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോള്‍ യുവതികളെ പൊലീസ് ഒളിച്ച് സന്നിധാനത്തെത്തിച്ച് സ്ഥിതി വീണ്ടും വഷളാക്കി.

സംസ്ഥാനത്ത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്?

publive-image

ഇത്ര വഷളായ അവസ്ഥയായിട്ടും വിദേശത്ത് നിന്ന് മുഖ്യമന്ത്രി മടങ്ങി വരുന്നില്ല. മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത. സംസ്ഥാനത്ത ഭരണ കൂടം എന്നൊന്ന് ഇല്ലാത്ത അവസ്ഥ.

സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കുടില തന്ത്രം പ്രയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുന്നു.

ബി.ജെ.പിയെ വളര്‍ത്തിയാല്‍ ജനാധിപത്യ മതേതര ശക്തികളെ തളര്‍ത്താമെന്നും അത് തിരഞ്ഞുടുപ്പില്‍ ഇടതു മുന്നണിക്ക ഗുണമാവും എന്ന് കുടില രാ,്ട്രീയ തന്ത്രമാണ് സി.പി.എം പ്രയോഗിച്ചത്. ഇത് തീക്കളിയാണെന്ന് കഴിഞ്ഞ ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു.

മുഖ്യമന്ത്രി വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. അത് ശരിയല്ല. എല്ലാവരെയും ഒന്നു പോലെ കാണേണ്ടയാളല്ലേ അ്‌ദ്ദേഹം. ഒരു പാര്‍ട്ടിയുടെ സെക്രട്ടറി അല്ല മുഖ്യമന്ത്രിയാണ് അദ്ദേഹം.

ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇടതു സര്‍ക്കാര്‍ ്അതിനുള്ള എല്ലാ സഹായവും ചെയ്യുന്നു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് ശബരിമലയെയും സംസ്ഥാനത്തെയും സംഘര്‍ഷ ഭൂമിയാക്കുന്നു.

ശബരിമല വിഷയത്തില്‍ പ്രധാന മന്ത്രിക്ക് എന്താണ് പറയാനുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറുണ്ടോ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും പക്വമായ സമീപനം സ്വീകരിക്കണം.

യു.ഡി.എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഈ പ്രശ്‌നം പക്വതയോടെ കൈകാര്യം ചെയ്തു ഒരു പ്രതിസന്ധിയും ഉണ്ടാകാതെ പരിഹരിക്കുമായിരുന്നു. - ചെന്നിത്തല പറഞ്ഞു.

Advertisment