തിരുവനന്തപുരം: പ്രവാസ ലോകത്തെ പ്രാഞ്ചിയേട്ടന്മാര്‍ക്ക് മേല്‍വിലാസം ഒരുക്കാനായി സര്‍ക്കാര്‍ ആരംഭിച്ച ലോകകേരള സഭയെന്ന പ്രഹസനത്തെ പൊളിച്ചടുക്കിക്കൊണ്ടുള്ള ഒന്നാംതരം പ്രഹരമാണ് ഇതിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പ്രഖ്യാപനം.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതവാസമൊരുക്കാനായില്ലെങ്കില്‍ പിന്നെന്തിനാണ് ലോക കേരള സഭയെന്ന പ്രഹസനം എന്ന ചോദ്യമാണ് ചെന്നിത്തല ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നും ലോകകേരള സഭയില്‍ അംഗങ്ങളായ യു ഡി എഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളും രാജിയ്ക്കൊരുങ്ങുകയാണ്.
ഇങ്ങനെ വന്നാല്‍ ലോക കേരള സഭയില്‍ നിന്നും താമസിയാതെ അമ്പതോളം പേരെങ്കിലും രാജിവയ്ക്കുകയാവും നടപടി. ഇത് ലോക കേരള സഭയുടെ മുന്നേറ്റത്തിന് വിഘാതമാകും. കൊട്ടിഘോഷിച്ച് തുടങ്ങിയ ലോകകേരള സഭ വെറും പ്രഹസനമാണെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി വ്യവസായം തുടങ്ങാന്‍ വന്ന പ്രവാസി മലയാളി സാജന്‍ ആന്തൂരില്‍ സ്ഥാപിച്ച പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ പ്രവര്‍ത്തനാനുമതി നല്‍കാതെ വന്നതോടെയാണ് സാജന്റെ ആത്മഹത്യ.
കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി തേടി സാജന്‍ 20 തവണ നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ കണ്ടിരുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഇന്ന് സഭയില്‍ വെളിപ്പെടുത്തിയത്.
മുമ്പ് പത്തനാപുരത്ത് വര്‍ക്ക് ഷോപ്പ് ആരംഭിക്കാനെത്തി സി പി ഐക്കാരുടെ സമരം മൂലം സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത സുഗതന്റെ അനുഭവവും പ്രതിപക്ഷ നേതാവ് സഭയില്‍ വിവരിച്ചു.
ഇതൊരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടിലേക്ക് ചെന്നിത്തല മാറിയത്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പായ്ക്കേജ് എന്നതിനുപകരം (തൂക്കു) 'കയര്‍' സമ്മാനിക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
സമാന സാഹചര്യം നേരിടുന്ന നിരവധി പ്രവാസി സംരംഭകരാണ് കേരളത്തില്‍ ആത്മഹത്യയുടെ വാക്കിലുള്ളത്. റാന്നി പഴവങ്ങാടി പഞ്ചായത്തിലും കോഴിക്കോട് വേങ്ങര പഞ്ചായത്തിലും പ്രവാസി സംരംഭകര്‍ നേരിടുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസി ലോകത്ത് നിന്നുയര്‍ന്ന വ്യാപക പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത നടപടികളുമായി രംഗത്ത് വന്നത്.