Advertisment

കറുപ്പണിഞ്ഞ് കെട്ടുംകെട്ടി മലചവിട്ടാനെത്തിയ ലിബി മുന്‍ യുക്തിവാദി ! പുറപ്പെട്ടത് ശബരിമലയ്ക്ക് പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ലെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച ശേഷം !

New Update

പത്തനംതിട്ട:  മാലയിട്ട് കറുത്ത വസ്ത്രങ്ങളുമണിഞ്ഞ്‌ മലകയറാനെത്തി സമരക്കാരുടെ പ്രതിഷേധം മൂലം മടങ്ങേണ്ടി വന്ന ചേര്‍ത്തല സ്വദേശിനി ലിബി യുക്തിവാദി സംഘത്തിന്റെ മുന്‍ പ്രവര്‍ത്തകയെന്ന്‍ വെളിപ്പെടുത്തല്‍.

Advertisment

മാത്രമല്ല, ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹമുണ്ടായിട്ടല്ല പോകുന്നതെന്നും ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് നടക്കുന്നതെന്നു സമരക്കാരെ ബോധ്യപ്പെടുത്തി കൊടുക്കാനാണ് പോകുന്നതെന്ന് ഫെയ്സ്ബുക്കില്‍ എഴുതി പോസ്റ്റ്‌ ചെയ്തിട്ടാണ് ഇവര്‍ ശബരിമലയ്ക്ക് തിരിച്ചത്.

publive-image

പത്തനംതിട്ടയില്‍ വച്ച് യാത്രക്കാരും നിലയ്ക്കലില്‍ വച്ച് സമരക്കാരും ഇവരെ കൈയ്യേറ്റം ചെയ്തതോടെ ഇവര്‍ മടങ്ങുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലചവിട്ടാന്‍ വരുന്നത് വിശ്വാസികളല്ലെന്നും വിപ്ലവം സൃഷ്ടിക്കാനുള്ള സ്ത്രീകളാണ് ഇവിടേക്ക് വരുന്നതെന്നുമുള്ള ആചാര സംരക്ഷണ സമിതിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ലിബിയുടെ ശബരിമല യാത്ര.

മലചവിട്ടാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുള്ളതിനാല്‍ പോലീസിനും ഇവരുടെ സന്ദര്‍ശനം ഏറെ പൊല്ലാപ്പുണ്ടാക്കി. അതിന്റെ പേരിലുണ്ടായ സംഘര്‍ഷങ്ങള്‍ നിലയ്ക്കലില്‍ വ്യാപകമായ ആക്രമങ്ങള്‍ക്കും കാരണമായി.

നിലയ്ക്കലിലെത്തിയ ഇവരോട് വിശ്വാസി ആണോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി. വ്രതം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും മറുപടി നല്‍കി. അതോടെ വിശ്വാസികള്‍ പ്രകോപിതരായി. പിന്നെ, ഫാന്‍സി ഡ്രസ് കളിക്കാനാണോ ഇങ്ങോട്ട് പോന്നതെന്നു ചോദിച്ചായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.

എന്നാല്‍ ലിബിക്ക് ഇപ്പോള്‍ യുക്തിവാദി സംഘവുമായി ബന്ധമില്ലെന്നും അവരെ നേരത്തെ പുറത്താക്കിയതാണെന്നുമാണ് കേരള യുക്തിവാദി സംഘം പറയുന്നത്.

ലിബയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശബരിമല വരെ ഈ യാത്രയിൽ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല. യാത്ര തടസപ്പെട്ടാൽ അവിടെ യാത്ര അവസാനിപ്പിക്കും സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ ഈ മുന്നേറ്റം ഏറ്റെടുക്കാൻ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങൾ പോകുന്നത് എന്ന് അവർ പറഞ്ഞു.

ഈ യാത്രയിൽ ഞങ്ങളിൽ ആരെങ്കിലുമോ ഞങ്ങൾ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവർ ആരെന്നും അതിന് ആഹ്വാനം ചെയ്തവർ ആരെന്നും വ്യക്തമായ തെളിവുകൾ എല്ലാവരുടെയും കൈകളിൽ ഉണ്ടല്ലോ.?

പുനരുദ്ധാനവാദികൾ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോൾ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാൾ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാലും അതാണ് കൂടുതൽ അന്തസ് എന്ന് കരുതിയാണ് ഞങ്ങൾ ഇറങ്ങുന്നത്.അയോദ്ധ്യ ആവർത്തിക്കാൻ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ പോകാൻ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തിൽപോലും ഇതുവരെ ഉണ്ടാകാത്തതരത്തിൽ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാർത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വർഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡിൽ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും, മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളിൽ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങൾ നടത്തുകയും ശബരിമലക്ക് പോകാൻ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടിൽ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാർട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയിൽ പൊതുവേദിയിൽ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.

രാഹുൽ ഈശ്വരൻ കുറെഗുണ്ടകളുമായി ശബരിമലയിൽ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്പോൾ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയ്യാറെടുത്തത്.

Advertisment