New Update
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ച് നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് യുവതീ പ്രവേശനം സംബന്ധിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സുപ്രീംകോടതി വിധി എന്തായാലും അതു നടപ്പിലാക്കുക എന്നതാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരാണ് ഇനി തീരുമാനിക്കേണ്ടതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പറഞ്ഞത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവ്.
എന്നാല്‍ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.