തിരുവനന്തപുരം: വനിതാ മതിലിന് പിന്നാലെയുണ്ടായ ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി ഇടത് മുന്നണിയിലും ഭിന്നത. യുവതീ പ്രവേശനം തെറ്റായ സമയത്ത് തെറ്റായ രീതിയില്‍ നടപ്പിലാക്കിയ തീരുമാനമായിരുന്നെന്ന കടുത്ത വിമര്‍ശനമാണ് സി പി എമ്മിലും ഘടക കക്ഷികള്‍ക്കിടയിലും ഉയരുന്നത്.
പാര്‍ട്ടിയും സര്‍ക്കാരും ഏറെ വിയര്‍പ്പൊഴുക്കി വിജയിപ്പിച്ച വനിതാ മതിലിന്‍റെ രാഷ്ട്രീയ നേട്ടം ചര്‍ച്ച ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ യുവതീ പ്രവേശനം ഉണ്ടായത് മുന്നണിയുടെ രാഷ്ട്രീയ പരാജയമായെന്ന വിമര്‍ശനമാണ് പി ബി അംഗം ഉള്‍പ്പെടെ പ്രമുഖ സി പി എം നേതാക്കള്‍ക്കുള്ളത്. അവര്‍ ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പ്രമുഖ ഘടകകക്ഷികളൊക്കെ സി പി എം നേതൃത്വത്തെ അതൃപ്തി അറിയിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സി പി എമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളും യുവതീ പ്രവേശനത്തിലൂടെ സര്‍ക്കാര്‍ ജനരോക്ഷം ക്ഷണിച്ചു വരുത്തിയെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഘടകത്തിന് കൈമാറിയിരിക്കുന്നത്.
വനിതാ മതിലിന് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെ മികച്ച പിന്തുണയാണ് നല്‍കിയത്. മതിലിന്‍റെ വിജയം പിറ്റേ ദിവസം പത്രങ്ങളും ചാനലുകളും ചര്‍ച്ച ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ പുലര്‍ച്ചെയോടെ യുവതീ പ്രവേശന വാര്‍ത്തയെത്തി. അതോടെ അതുവരെ സര്‍ക്കാരിനനുകൂലമായിരുന്ന സാഹചര്യം സര്‍ക്കാര്‍ വിരുദ്ധമായി മാറി.
വനിതാ മതിലില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന സംഘാടക സമിതിയിലെ പ്രമുഖരായ വെള്ളാപ്പള്ളി നടേശന്‍, ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്‍, ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരൊക്കെ ഉറങ്ങി എഴുന്നേറ്റ ഉടന്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതായിരുന്നു എന്നാണ് വിമര്‍ശനം.
സഭാ പ്രശ്നത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ തിടുക്കം കാണിക്കാതെ, കമ്മിറ്റിയെ തീരുമാനിച്ച് സാവകാശം ചോദിച്ച് കാത്തിരുന്നശേഷം ശബരിമല വിഷയത്തിലെ കോടതിവിധി നടപ്പിലാക്കുന്നതില്‍ മാത്രം ആക്ടിവിസ്റ്റുകളെ ഉപയോഗിച്ച് തിടുക്കം കാണിച്ച ശേഷം ന്യായീകരിക്കുന്നതില്‍ കാര്യമില്ലെന്ന വിമര്‍ശനമാണ് ഇടത് നേതാക്കള്‍ക്കുള്ളത്.
ഇക്കാര്യത്തില്‍ സി പി എമ്മിലെ മലബാര്‍ ലോബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് മറ്റുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. എം എ ബേബി, തോമസ് ഐസക് തുടങ്ങിയ നേതാക്കളൊന്നും നിലവിലെ സാഹചര്യങ്ങളില്‍ ഒട്ടും തൃപ്തരല്ല.