പത്തനംതിട്ട: രണ്ടു മാസത്തിലേറെക്കാലത്തെ സംഘര്‍ഷഭരിതമായ മണ്ഡലകാലത്തിന് ശേഷം വിവാദങ്ങള്‍ മലയിറങ്ങുമ്പോള്‍ സര്‍ക്കാരിന് മഹാ നാണക്കേട് വരുത്തിയ യുവതീ ലിസ്റ്റില്‍ പണി കൊടുത്തതോ സാക്ഷാല്‍ അയ്യപ്പന്‍ തന്നെയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സുപ്രീംകോടതി വിധിയുടെ പേരുപറഞ്ഞ് ശബരിമലയില്‍ ഏതൊക്കെയോ യുവതികളെ കയറ്റാന്‍ നടത്തിയ തത്രപ്പാടുകള്‍ക്ക് ഒടുവില്‍ ദേശീയ തലത്തില്‍ തന്നെ സര്‍ക്കാരിന് മഹാ നാണക്കേട് വരുത്തിയ മറ്റൊരു 51 ന്റെ കണക്കാണ് ശബരിമലയിലെ യുവതീ പ്രവേശന ലിസ്റ്റ്.
ഒരു സംസ്ഥാന പോലീസ് മേധാവി തയാറാക്കി, നിയമവകുപ്പ് പരിശോധിച്ച് സര്‍ക്കാരിന് നല്‍കി, സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ ആരും ചോദിക്കാതെ അങ്ങോട്ട് കയറി സമര്‍പ്പിച്ച രേഖയില്‍ ഉള്ളത് അതീവ ഗുരുതരമായ തെറ്റുകള്‍. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഇനി വരാനിരിക്കുന്നു.
അതിനും മുമ്പാണ് യുവതികളുടെ ലിസ്റ്റില്‍ പുരുഷന്‍ കയറിക്കൂടിയത് ഉള്‍പ്പെടെ യുവതികളില്‍ പലരും സര്‍ക്കാര്‍ രേഖപ്പെടുത്തിയ പ്രായത്തെക്കാള്‍ അധികമുള്ളവരാണെന്ന് ബോധ്യമായത്. 9 യുവതികള്‍ 50 വയസിന് മുകളിലുള്ളവരാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരുടെ വിവരശേഖരണം നടക്കുന്നുമുണ്ട്.
ലിസ്റ്റില്‍ ഒരാള്‍ പോലും മലയാളികളായില്ലെന്നതും കൌതുകമായി. ലിസ്റ്റ് ദേശീയ തലത്തില്‍ തന്നെ സര്‍ക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്ന ഉദ്യോഗ ശുദ്ധിയുടെ ശരിയായ വെളിപ്പെടുത്തലായി 51 പേരുടെ ലിസ്റ്റ് എന്നതാണ് പ്രധാനമായി ഉയരുന്ന ആരോപണം.
51 എന്ന സംഖ്യ സി പി എമ്മുമായി ഒത്തുപോകുന്നതല്ലെന്ന് പണ്ടേ വ്യക്തമായിട്ടുള്ളതാണ്. ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ദേഹത്തേറ്റ മുറിവുകളുടെ എണ്ണം 51 ആയിരുന്നു. ഈ കേസില്‍ പിന്നീട് സി പി എം ഉന്നത നേതാക്കളടക്കം അറസ്റ്റിലായി.
ശബരിമല മണ്ഡലകാലം ഇത്തവണ ആകെ അലങ്കോലമായി. സന്നിധാനം എപ്പോഴും ആശങ്കയുടെ നിഴലിലായിരുന്നു. വിശ്വാസികള്‍ അല്ലാത്ത യുവതികള്‍ മല കയറിയിറങ്ങി എന്നാണ് വെളിപ്പെടുത്തല്‍. അവര്‍ക്കും അവരുടെ വീടിനുമെല്ലാം പോലീസ് പ്രൊട്ടക്ഷനും ഏര്‍പ്പെടുത്തി.
മണ്ഡലകാലത്തെ നടവരവില്‍ മൂന്നിലൊന്ന് കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 99.74 കോടി ലഭിച്ച വരുമാനം ഇത്തവണ 63 കോടിയിലൊതുങ്ങി. നഷ്ടം 36 കോടി. അരവണ വില്‍പ്പനയിലും കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 34.97 കോടിയ്ക്ക് അരവണ വിറ്റിടത്ത് ഇത്തവണ അത് 28.32 കോടിയിലൊതുങ്ങി.
കഴിഞ്ഞ വര്‍ഷം 5.25 കോടിയ്ക്ക് അപ്പം വിറ്റത് ഇത്തവണ 3 കോടിയില്‍ ഒതുങ്ങി. കാണിക്ക ഇനത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 8 കോടി രൂപയുടെ കുറവുണ്ടായി.
ഇതിനെല്ലാം പുറമെയാണ് യുവതീ പ്രവേശനത്തിന്റെ സാഹചര്യത്തില്‍ ശബരിമലയില്‍ വിന്യസിപ്പിച്ച പോലീസുകാരുടെയും മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയും ചിലവിനത്തില്‍ ഉണ്ടായ ഭീമമായ നഷ്ടം. ശബരിമലയിലെ സുരക്ഷയുടെ ചിലവ് ദേവസ്വം ബോര്‍ഡ് നല്‍കണം.
അതേസമയം, ശബരിമല കയറിയ യുവതികള്‍ക്കും അവരുടെ വീടിനും നല്‍കുന്ന സുരക്ഷയുടെ പേരില്‍ ഒഴുകുന്ന ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നത് ഖജനാവില്‍ നിന്നാണ്. മഹാ പ്രളയത്തിനുശേഷം അനാവശ്യമായി ഒഴുകുന്ന ഈ കോടികള്‍ക്ക് ആര് ഉത്തരവാദിത്വം പറയും ?