തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നടത്തിയത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവര്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ആരോമലിന്‍റെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളാണ് ട്രാഫിക്ക് നിയമം തെറ്റിച്ച് ബൈക്കോടിച്ചത്. ഇത് ചോദ്യം ചെയ്ത പൊലീസുകാരെ ഇയാള്‍ തല്ലുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നീ പൊലീസുകാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തു. അക്രമികളെല്ലാം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളാണെന്നും ഇവരെ സിസിടിവി ദൃശ്യത്തില്‍ നിന്ന് തിരിച്ചറിയാന്‍ ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ഗതാഗത നിയമം ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.