തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായര്‍ നല്‍കിയ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തരായ സാക്ഷികളെ രംഗത്തിറക്കാന്‍ തീവ്രശ്രമം. ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നുള്ളവരെ ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.
സരിതയുടെ പരാതിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കും വിധം മൊഴി നല്‍കുന്നതിന് സാക്ഷികള്‍ക്കായി കടുത്ത സമ്മര്‍ദ്ദമാണ് എതിരാളികള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ആരോപണ വിധേയരായ അന്നത്തെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ജിക്കു, ടെനി ജോപ്പന്‍, സലിംരാജ് എന്നിവരായിരുന്നു.
ഇതില്‍ സലിം രാജ് നേരത്തെ തന്നെ സരിത പക്ഷത്തേക്ക് കാലുമാറിയിരുന്നു. ഇതോടെ സലിം രാജിനെ ഇടത് സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയും ചോദിച്ച തസ്തിക അനുവദിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ഗണ്‍മാനായിരുന്നു സലിം രാജ്.
ജിക്കുവും ടെനി ജോപ്പനും ഇതുവരെ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇരുവരെയും സ്റ്റാഫില്‍ തിരിച്ചെടുക്കാനും ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതേസമയം, കേസില്‍ കുറ്റവിമുക്തരായാല്‍ ഇരുവരെയും സംരക്ഷിക്കുമെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി.
എന്നാല്‍ ഇവരിലൊരാളെ ഉമ്മന്‍ചാണ്ടിക്കെതിരെ സാക്ഷിയായി കൊണ്ടുവരാനാണ് പുതിയ നീക്കം. ഇതിനായി വമ്പന്‍ ഓഫറുകള്‍ ഉണ്ടായതായും പറയപ്പെടുന്നു. ഇതുവരെ ഈ നീക്കങ്ങളോട് അനുകൂലമായി ഇവര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.
അതേസമയം, ഓഫറുകളും ഭീഷണികളും ശക്തമായാല്‍ ശക്തരായ സാക്ഷികള്‍ ഉണ്ടായേക്കുമെന്ന സൂചന ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമുണ്ട്. അന്ന് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നവരെക്കൊണ്ട് സാക്ഷി പറയിക്കാനായാല്‍ അത് കേസില്‍ ഗുണപരമായി മാറിയില്ലെങ്കില്‍ പോലും രാഷ്ട്രീയമായി വലിയ നേട്ടമായി മാറ്റാം എന്നാണ് എതിര്‍പക്ഷം കണക്കുകൂട്ടുന്നത്.
പ്രളയം , ബ്രൂവറി, ശബരിമല വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോളാര്‍ പീഡനക്കേസിലൂടെ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. അതേസമയം ഇത് ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുമെന്ന വിലയിരുത്തലും ശക്തമാണ് .