ജോൺ ബ്രിട്ടാസും കൈരളിയും സിൽബന്ധികളായ ബുദ്ധി(ഹീനരായ) ജീവികളും പറയുന്നു, കേരളത്തിൽ വൻതോതിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടന്നു എന്ന് …
ഇത് ഇവിടുത്തെ ഒരാചാരമായിട്ട് കാലമെത്രയായി ബ്രിട്ടാസേ എന്നേ ചോദിക്കുവാനുള്ളൂ.
ഓരോമണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുപോലും ജാതി നോക്കിയിട്ടല്ലെന്നുണ്ടോ ? മറിച്ചൊന്നു തെളിയിക്കാനാവുമോ ?
ആലപ്പുഴയിൽ പോലും രണ്ടു ന്യൂനപക്ഷ സ്ഥാനാർത്ഥികളായതുകൊണ്ടല്ലെ ഇഞ്ചോടിഞ്ചു പോരാട്ടം ?
ഇക്കുറി കേരളത്തിൽ ഉണ്ടായിരിക്കുന്നത് ഭൂരിപക്ഷ മതധ്രുവീകരണം തന്നെയാണ്, കാരണമാകട്ടെ; ശബരിമല വിഷയവും.
ഉത്തരവാദിയാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയനും.
അവധാനതയോടെ നടപ്പാക്കാനാകുമായിരുന്ന ഒരു കോടതി വിധിയുടെ മറവിൽ നവോത്ഥാനനായകരുടെ നിരയിൽ ഇടം പിടിക്കാനുള്ള സ. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകൾ വിശ്വാസികളെ പ്രകോപിപ്പിച്ചിരിക്കുന്നു എന്നു തന്നെ വേണം ചിന്തിക്കാൻ.
അപ്പോഴും എടുത്തു പറയേണ്ടുന്ന വസ്തുത ആ വിശ്വാസികൾ ബി.ജെ.പി ക്കു പിന്നിലല്ല, കോൺഗ്രസ്സിനു പിന്നിൽ അണി നിരന്നിരിക്കുന്നു എന്നതാണ്. അതായത് അപ്പോഴും പ്രതിഷേധം വിവേകപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നു എന്നതിൽ അവരെ അഭിനന്ദിച്ചേ പറ്റൂ. ആ വിശ്വാസികളിൽ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ ചിന്താഗതിക്കാരായ സാധാരണക്കാരും ഉണ്ടെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്.
ശബരിമല വിശ്വാസികളെ മാത്രമല്ല ഇത്തരം നിലപാടുകൾ പ്രകോപിപ്പിച്ചത്, കമ്മ്യൂണിസ്റ്റ് വിശ്വാസികളേയും പ്രകോപ്പിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കിട്ടുന്ന വൻ ഭൂരിപക്ഷം വിരൽ ചൂണ്ടുന്നത്.
അല്ലാതെ അതൊരു 'രാഹുൽ തരംഗ'മേയല്ല, കോൺഗ്രസ്സ് പ്രവർത്തകരുടെ സംഘാടന മികവ് എന്നും പറയാനാവില്ല.
രാഹുൽ എന്തായാലും ഒരുപ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് ചിന്തിക്കാനറിയാത്തവരല്ലല്ലോ കേരള ജനത.
ഭൂരിപക്ഷസമുദായവും വിശ്വാസത്തിന്റെ പേരിലാണെങ്കിലും ഉണർന്ന് ജാഗരൂകരായിരിക്കുന്നു എന്നതാണ് പഠിക്കേണ്ടുന്ന പാഠം.