Advertisment

എൻ. പി. ആർ പിൻവലിക്കും മുൻപ് സെൻസസ് നടത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വഞ്ചന ; വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം:  സെൻസെസ് വഴി എൻ.പി.ആർ പൂർത്തിയാക്കുമെന്ന് പാർലമെൻറിലെ പ്രസ്താവനയിലൂടെ അമിത്ഷാ ഉറപ്പിച്ച് വ്യക്തമാക്കിയിരിക്കെ എൻ.പി.ആറും സെൻസെസും രണ്ടാണെന്ന വാദമുയർത്തി സംസ്ഥാനത്ത് സെൻസെസ് പ്രവർത്തനം ആരംഭിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇത് വരെ എടുത്ത നിലപാടുകളിൽ നിന്നുള്ള പിന്നോട്ട് പോക്കും ജനവഞ്ചനയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം .

Advertisment

എൻ.പി.ആറിലൂടെയാണ് എൻ.ആർ.സി നടപ്പിലാക്കുക എന്നിരിക്കെ സെൻസസ് ആരംഭിക്കാനുളള തീരുമാനം കേന്ദ്ര സർക്കാറിന്റെ ഗൂഢ പദ്ധതിയെ സഹായിക്കുന്നതാണ്. കഴിഞ്ഞ പാർലമെന്റ് സെഷനിൽ രാജ്യം മുഴുവൻ എൻ.ആർ.സി കൊണ്ട് വരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കാൻ തന്ത്രപരമായ സമീപനം ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.

അതിന് ഒത്താശ ചെയ്യുന്നതാണ് കേരള സർക്കാർ ഇപ്പോൾ എടുത്ത തീരുമാനം . എൻ.പി.ആർ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാമെന്ന് അമിത് ഷാ നടത്തിയ പ്രസ്താവനയോടെ എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം ദുർബലപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ എൻ.പി.ആർ നടപ്പാക്കില്ല എന്ന കേരള സർക്കാരിന്റെ ഉറപ്പ് പ്രായോഗികമാക്കാൻ സെൻസെസ് നിർത്തിവെച്ചാലേ സാധിക്കൂ. ഇതിന് തയ്യാറാകാതെ കേരള സർക്കാർ ജനങ്ങളെ വിഢികളാക്കുകയാണ് ചെയ്യുന്നത് .

എൻ.പി.ആറിനും സെൻസെസിനും ഒന്നിച്ച് ആണ് വിജ്ഞാപനം ഇറക്കിയത്. സെൻസെസ് ഡേറ്റ ഉപയോഗിച്ചാണ് എൻ.പി.ആർ അപ്‌ഡേറ്റ് ചെയ്യുക എന്നിരിക്കെ ഇതു രണ്ടും വേറേ വേറേ എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാൻ മാത്രമാണ്.

ജനങ്ങളെ വംശീയമായി വേർതിരിച്ച് രാജ്യത്തെ ദുർബലപ്പെടുത്താനുള്ള സംഘ്പരിവാർ പദ്ധതികളുടെ നടത്തിപ്പ്കാരായി കേരളത്തിലെ ഇടതു സർക്കാർ മാറുകയാണ്.

കൊറേണ രോഗ വ്യാപന സമയത്തു നില നിൽക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങൾ കാരണം ജനങ്ങളുടെ പ്രതിഷേധം ഉയരില്ലാ എന്ന ധൈര്യത്തിൽ മുന്നോട്ട് പോകാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

സെൻസെസ് ബഹിഷ്‌കരണമടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് ജനങ്ങൾക്ക് പോകേണ്ടിവരും. അത്തരം സാഹചര്യം സൃഷ്ടിക്കാതെ എൻ.പി.ആർ നടപ്പാക്കില്ല എന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സെൻസെസ് പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ കേരളാ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment