തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇടുക്കി ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാറ്റിവെച്ചിരിക്കുന്ന 10% ക്ലാർക്ക് പ്രമോഷന്റെ വിഹിതം 9 എണ്ണം ആണ്. 10 ക്ലാർക്കുമാരുടെ ഒഴിവുണ്ടാകുമ്പോൾ പത്താമത്തെ ഒഴിവ് ലാസ്റ്റ് ഗ്രേഡുകാരുടെ സീനിയോറിറ്റി പട്ടികയിൽ നിന്നും പ്രൊമോഷൻ കൊടുക്കണം എന്നാണ് സർക്കാർ ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഒമ്പതാമത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും പ്രൊമോഷൻ കൊടുത്തപ്പോൾ ക്വാട്ട പൂർത്തിയായിരിക്കുകയാണ്. ഇനി അടുത്തതായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥന് പ്രൊമോഷൻ ലഭിക്കേണ്ടത്, ക്ലാർക്കായി പ്രമോഷൻ ലഭിച്ച ഒമ്പത് പേരിൽ നിന്നും പെൻഷൻ, പ്രമോഷൻ, എന്നിവ മൂലം ഉണ്ടാകുന്ന ഒഴിവിലേക്കാണ്.
എന്നാൽ നിലവിൽ ഏഴ് പേർ മാത്രമാണ് ക്ലാർക്കായി ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ നിന്നും ജോലി ചെയ്യുന്നുള്ളൂ. കാരണം 2018 ലും 2019 ലും ഇപ്രകാരം ഒന്നാമതും രണ്ടാമതും പ്രമോഷൻ കിട്ടിയ രണ്ടുപേർ പെൻഷൻ ആയി. ഇപ്രകാരം ഉണ്ടായ രണ്ട് ഒഴിവിലേക്ക് ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ നിന്നും ഫെബ്രുവരിയിൽ പ്രമോഷൻ നല്‍കേണ്ടതായിരുന്നു. നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്തെങ്കിലും പ്രമോഷൻ നടത്തുവാൻ അധികാരികൾ നാളിതുവരെ തയ്യാറായിട്ടില്ല.
തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ചില ഭരണകക്ഷി ജീവനക്കാരുടെ അലംഭാവം മൂലമാണ് അർഹതപ്പെട്ട രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രൊമോഷൻ നിഷേധിക്കപ്പെട്ടത് എന്നാണ് ജീവനക്കാരുടെ ആരോപണം. ഇതിനെതിരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.
ഈ കാര്യങ്ങളെ പറ്റി അന്വേഷിക്കണമെന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അർഹതപ്പെട്ട രണ്ട് ക്ലാർക്ക് പ്രമോഷൻ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി പട്ടികയിൽ നിന്നും ഉടനടി നികത്തണമെന്നും എന്‍ജിഒ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ് ബേബി, ഭാരവാഹികളായ ഷിഹാബ് പരീത്, ബിജു തോമസ്, സി.എസ് ഷെമീർ, ഡോളിക്കുട്ടി മാത്യു, പി.കെ യൂനസ്, കെ.സി ബിനോയി, വിൻസൻറ് തോമസ്, എം.എ ആൻറണി, പി.കെ ഹരിദാസ് എന്നിവർ സംസാരിച്ചു.