ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പു ഏപ്രിൽ അവസാനം നടക്കുമെന്ന് സൂചന. മേയ് നാലു മുതൽ 14 വരെ സിബിഎസിഇ പരീക്ഷ നടക്കുന്നതിനാൽ അതിനുമുമ്പ് തെരഞ്ഞെടുപ്പു നടത്താനാണ് ആലോചന.
ഏപ്രില്‍ നാലിന് ഈസ്റ്ററിനും 14ന് വിഷുവിനും ഇടയിലായി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുകയാണു നല്ലതെന്നു സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തേക്കും. നിലവിലെ 14-ാം നിയമസഭയുടെ കാലാവധി ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. അതിനാല്‍ ജൂണ്‍ ഒന്നിനു മുമ്പായി പുതിയ നിയമസഭ നിലവില്‍ വരത്തക്ക വിധത്തിലാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
കേരളത്തിനു പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകളും ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയി നടത്താനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പൂര്‍ത്തിയാക്കി വരുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒരുമിച്ച് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉണ്ടായേക്കും.