'പി സി' അഥവാ പരാജയം ചുമക്കുന്നവർ എന്നല്ലാതെ വേറെ ഒന്നും ഇപ്പോൾ മനസ്സിൽ വരുന്നില്ല . പിസി ക്കാർ എന്നും പുൽച്ചാടികളെ പോലെ മറുകണ്ടം ചാടിക്കളിക്കുന്നുണ്ടോ എന്ന് നോക്കിയാൽ അതിലും അവർ ഡോക്ടറേറ്റ് എടുത്തുകാണുന്നു . ഉദാഹരണമായി നമ്മുക്ക് ആദ്യ പിസിയെ തന്നെ എടുക്കാം . പിസി അലക്‌സാണ്ടർ എന്ന ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ .
ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുടിചൂടാമന്നൻ ആയി വിലസിയിരുന്ന പിസി അലക്‌സാണ്ടർ ഇന്ദിരയുടെ കാലശേഷം മഹാരാഷ്ട്ര ഗവർണർ പദവിയിൽ എത്തുകയും പിന്നീട് കവണം മടലിൽ ചവിട്ടിയ കളികളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ പരീക്ഷിച്ചു . ഒരു കയ്യിൽ കോൺഗ്രസ്സും മറുകയ്യിൽ ബിജെപിയും എന്ന കളികൾ കോൺഗ്രസ്സുകാർ തകർത്തു കളഞ്ഞു .
ബിജെപിയുടെ സഹായത്തോടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുവാൻ മോഹിച്ചപ്പോൾ ലീഡർ കെ കരുണാകരൻ നരസിംഹറാവുവിനെ ഉപയോഗിച്ചുകൊണ്ട് പിസിയുടെ മോഹങ്ങളെ കരിച്ചുകളഞ്ഞു . പിന്നീട് എൻഡിഎയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാവുകയും മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ കോൺഗ്രസ്സുകാർ അദ്ദേഹത്തെ കണ്ട ഭാവം നടിക്കാതെയായി. അദ്ദേഹത്തിന്റെ മരണം വരെ ആരും ഓർക്കാതെയുമായി .
മഹാനായ പിടി ചാക്കോയുടെ മകൻ പിസി തോമസ് . 1991 ൽ മൂവാറ്റുപുഴയിൽ നിന്നും 98000 വോട്ടുകൾക്ക് ജയിച്ചുകയറിയ ചെറുപ്പക്കാരൻ. അഹങ്കാരം തലക്ക് പിടിച്ചപ്പോൾ തന്നെ വളർത്തി വലുതാക്കിയ പാർട്ടിയെയും നേതാവിനെയും തള്ളിപ്പറഞ്ഞുകൊണ്ട് എൻഡിഎയുടെ സ്ഥാനാർത്ഥിയാവുകയും മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് മാർപ്പാപ്പയുടെയും മദർ തെരേസയുടെയും ചിത്രങ്ങൾ കാണിച്ചുകൊണ്ട് 511 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുകയും ചെയ്തു .
ദൈവത്തിന്റെ ശിക്ഷയെന്നോണം കോടതിവിധി പിസിയുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുകയും എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തു . പിന്നീട് എൻഡിഎയെ നിഷ്കരുണം തള്ളിപ്പറഞ്ഞ് ഇടതിലേക്ക് ചേക്കേറുകയും അത് കഴിഞ്ഞു യുഡിഎഫിലേക്ക് കയറുവാൻ ശ്രമിക്കുകയും അതും പറ്റാതായപ്പോൾ വീണ്ടും എൻഡിഎയിലേക്ക് നീങ്ങുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസം മോദിജിയുടെ കൂടെ കണ്ടതുകൊണ്ട് എൻഡിഎയിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. അദ്ദേഹം അതിനിടയില്‍ ഒരു പാലം ഇപ്പോഴും യുഡിഎഫിലേയ്ക്കും ഇട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
അടുത്തയാൾ സാക്ഷാൽ പൂഞ്ഞാറുകാരൻ പിസി ജോർജ്ജ് . എങ്ങോട്ടൊക്കെ പോയി അവിടെയൊക്കെ കുളമാക്കി എന്ന് അങ്ങേരോട് തന്നെ ചോദിച്ചാൽ അറിയില്ല . ആദ്യം ജോസഫിന്റെ കൂടെ , പിന്നീട് മാണിയുടെ കൂടെ , വീണ്ടും ജോസഫിന്റെ കൂടെ , വീണ്ടും യുഡിഎഫിന്റെ കൂടെ , ഇലക്ഷൻ വന്നപ്പോൾ എൻഡിഎഫിന്റെ കൂടെ , ഇപ്പോൾ എൻഡിഎയുടെ കൂടെ , അവിടെ നിന്നുകൊണ്ട് വീണ്ടും യുഡിഎഫിലേക്ക് ചേക്കേറുവാൻ വാതിലുകൾ മുട്ടുന്നു . എന്തിനിങ്ങനെ ഒരു ജന്മം .
ഇതിലും ഭേദം ഒരു മുഴം കയറെടുത്ത് ആ ഈരാറ്റുപേട്ട പാലത്തിൽ നേരെ താഴേയ്ക്ക് ചാടുന്നതാണ്. ജോസഫിന്റെ കൂടെ നിന്നുകൊണ്ട് ജയിച്ചുകയറി . കൂട്ടത്തിൽ നിന്നുകൊണ്ട് ജോസഫിനെയും കുരുവിളയെയും പടിയിറക്കി . ജോസഫ് തോണ്ടിയ സ്ത്രീരത്നത്തെ കണ്ടെത്തി കേസ് കൊടുപ്പിച്ചു. സിപിഎം കോട്ടയം പാർട്ടി കോൺഗ്രസ്സിൽ മദ്യക്കുപ്പികള്‍ കൊണ്ട് ആറാട്ട് നടത്തിപ്പിച്ചു. മാണിയെ അഴിമതിക്കാരനാക്കി . മതികെട്ടാൻ മലയെന്ന ഭൂതത്തെ തുറന്നുവിട്ടു .
നെല്ലിയാമ്പതിയിലെ സ്വന്തക്കാരുടെ അഴിമതി മറയ്ക്കുവാൻ സരിതയെ രാഷ്ട്രീയ ആയുധമാക്കി . നമ്പിനാരായണൻ വിഷയത്തിൽ നാറിപ്പോയി . ഇന്നിപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാതെ ജനങ്ങളിൽ നിന്നും കൂക്കുവിളികൾ ആസ്വദിച്ചുകൊണ്ട് ജീവിച്ചുപോകുന്നു . വിശ്വാസ വഞ്ചനക്ക് എസ് ഡി പി ഐ കാര്‍ പണി കൊടുക്കാതിരുന്നാല്‍ കൊള്ളാം .
പിസി ചാക്കോ , എന്ന കോൺഗ്രസുകാരൻ ചെറുപ്പത്തിൽ തന്നെ കാലുമാറ്റങ്ങളിൽ നൈപുണ്യനായിരുന്നു . എവിടെ പിടിച്ചാലും പുളിങ്കൊമ്പ് മാത്രം നോക്കി പിടിക്കുന്ന ചാക്കോ കുറെ നാൾ ശരത്പവാറിന്റെ ആളായിരുന്നു . പിന്നീട് മാതൃസംഘടനയിൽ തിരിച്ചെത്തുകയും പവാറിന്റെ പവറിന്റെ ബലത്തിൽ കേരളത്തിൽ നിന്നുമുള്ള എംപിയാവുകയും ഡൽഹിയിലെ മൊത്തം രാഷ്ട്രീയക്കാരനെയും കയ്യിലെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിലപ്പെട്ട രണ്ട് ഉറച്ച സീറ്റുകൾ കോൺഗ്രസ്സ് പാർട്ടിക്ക് ഇല്ലാതാക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചു .
ഇനിയുള്ളത് ഒരു പാവം പയ്യൻ പിസിയാണ്, പിസി വിഷ്ണുനാഥ്. അന്തസുള്ള രാഷ്ട്രീയക്കാരന്‍. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന യുവ നേതാവ്. ആകെയുള്ള കുഴപ്പം ഒരു പരാജയമാണ്. ചാനല്‍ ചര്‍ച്ചകളില്‍ വ്യാപ്രുതനായപ്പോള്‍ സ്വന്തം മണ്ഡലത്തിൽനിന്നും ശ്രദ്ധ തിരിഞ്ഞുപോയി. അതോടെ വർഷങ്ങളായി കോൺഗ്രസ്സ് പാർട്ടി കൈവശം വെച്ചിരുന്ന ചെങ്ങന്നൂർ എന്ന ഉരുക്കുകോട്ട ഇടതിന്റെ കൈകളിലെത്തി. ഇനിയും പിസിമാരെ തപ്പിക്കൊണ്ടിരിക്കുകയാണ് .