Advertisment

സംസ്ഥാനത്തിന്റെ റെയിൽവെ വികസനത്തിന് പുതിയ പ്രതീക്ഷകൾ

author-image
admin
New Update

ചെന്നൈ: ദക്ഷിണ റെയിൽവെ ജനറൽ മാനേജരുമായി നടത്തിയ ചർച്ച സംസ്ഥാനത്തിന്റെ തന്നെ റെയിൽവെ വികസനത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. നിർദ്ദിഷിട പാലക്കാട് പിറ്റ്ലൈൻ പദ്ധതിക്ക് 19 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായും അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കയാണെന്നും ജനറൽ മാനേജർ ജോൺ തോമസ് അറിയിച്ചതായി എം.പി. പറഞ്ഞു.

Advertisment

publive-image

പുതിയ ദീർഘദൂര ട്രെയിനുകൾ പാലക്കാട് നിന്നും ആരംഭിക്കാനും അവക്ക് ആവശ്യമായ അറ്റകുറ്റപണികൾ നടത്താനും പിറ്റ്ലൈൻ ഉപകരിക്കും. പാലക്കാട് ടൗൺ റെയിൽവെ സ്റ്റേഷനോട് ചേർന്നാണ് നിർദ്ദിഷട പിറ്റ്ലൈൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

19 പേർ മരിക്കാനിടയായ അവിനാശി ബസ് അപകടവും കേരളത്തിലെ ബാംഗ്ലൂർ യാത്രക്കാരുടെ യാത്രാദുരിതവും ചർച്ചയായി. ഇത് പരിഗണിച്ച് ബാംഗ്ലൂർ - കൊയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടണമെന്നും എറണാകുളം - ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഗൗരവപൂർവം പരിശോധിക്കാമെന്നും ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ടിയേര ഉറപ്പ് നൽകി.

മംഗലാപുരം - രാമേശ്വരം റൂട്ടിലെ നിർദ്ദിഷ്ട പ്രതിവാര എക്സ്പ്രസ് ട്രെയിൻ എത്രയും പെട്ടെന്ന് ആരഭിക്കണമെന്നും പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു സർവീസ് വേണമെന്നുമുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും ജനറൽ മാനേജർ പറഞ്ഞു.

കണ്ണൂർ - എറണാകുളം ഇന്റർസിറ്റിക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം റെയിൽവെ ബോർഡിന്റെ പരിഗണനയിലാണ്. ഷൊർണ്ണൂർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പഴയ ഭാരതപ്പുഴ സ്റ്റേഷന് ഇടക്കുള്ള ഒന്നര കിലോമീറ്റർ പാത ഇരട്ടിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. എം.പി. ഫണ്ട് ഉപയോഗിച്ച് പാലക്കാട് റെയിൽവെ ജംഗ്ഷന് മുന്നിലും ഷൊർണ്ണൂർ റെയിൽവെ ജംഗ്ഷന് മുന്നിലും അത്യാധുനിക ബസ് ഷെൽറ്റർ നിർമിക്കാൻ ചർച്ചയിൽ ധാരണയായി. റെയിൽവെ സ്ഥലത്ത് നിർമാണം നടത്താനുള്ള അനുമതി നൽകാൻ ജനറൽ മാനേജർ പാലക്കാട് ഡിവിഷൻ മാനേജർക്ക് നിർദേശം നൽകി. ഇന്ന് ചെന്നൈ ദക്ഷിണ റെയിൽവെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച.

Advertisment