തിരുവനന്തപുരം: തുലാവർഷമെത്തും മുൻപേ ഈ മാസം സംസ്ഥാനത്ത് പെയ്തത് 41 ശതമാനം അധിക മഴ. ഇതോടെ ഈ വര്‍ഷം കേരളത്തിനു ലഭിക്കേണ്ടതില്‍ 12 ശതമാനം അധിക മഴയാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ബുധനാഴ്ച വരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 161 മില്ലീമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 227 മില്ലീമീറ്ററാണ്.
തുലാവർഷം എത്തും മുൻപു തന്നെ മികച്ച മഴ ലഭിച്ചതോടെ ഒരു വർഷത്തിൽ കേരളത്തിനു കിട്ടേണ്ട ആകെ മഴയേക്കാൾ 12 ശതമാനം അധിക മഴയും ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2924.7 മില്ലീമീറ്റർ മഴയാണ് ഒരു വർഷം കേരളത്തിനു കിട്ടേണ്ടത്. എന്നാൽ ഇന്നു വരെ 3281 മില്ലീമീറ്റർ മഴ പെയ്തു. 37 ശതമാനം അധികം പെയ്ത വേനൽ മഴയ്ക്കു ശേഷം കേരളത്തെ പ്രളയത്തിൽ മുക്കിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിലെ തോരാ മഴയുമാണ് വാർഷിക മഴയുടെ കണക്ക് ഉയർത്തിയത്.
ഇതിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റിന്റെയും പ്രഭാവം തുലാവർഷം എത്തും മുൻപു തന്നെ കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാവുകയും ചെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യകതമാക്കുന്നത്.
അതേസമയം തുലാവർഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. തുലാവർഷം കഴിഞ്ഞ ആഴ്ച തന്നെ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തിത്ലി ചുഴലിക്കാറ്റായി മാറിയത് തുലാവർഷത്തിന്റെ വരവ് വൈകിപ്പിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നത്.