കൊച്ചി: കേരളത്തിലെ 200 സ്‌റ്റോപ്പുകൾ ഉൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 800 സ്‌റ്റോപ്പുകൾ റെയിൽവേ ടൈംടേബിൾ പരിഷ്‌കരിക്കുമ്ബോൾ പിൻവലിച്ചേക്കും. തീരെ യാത്രക്കാരില്ലാത്ത സ്‌റ്റോപ്പുകൾ, രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്‌റ്റോപ്പുകൾ, പാസഞ്ചറുകൾ എക്‌സ്പ്രസുകളായി മാറ്റുമ്ബോൾ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണു സ്‌റ്റോപ്പുകൾ വെട്ടുന്നത്.
രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയിൽവേ പിൻവലിക്കാൻ ഒരുങ്ങുന്നത്. രാത്രി 12നും നാലിനും ഇടയിലെ സ്‌റ്റോപ്പുകൾ പിൻവലിക്കണമെന്ന നിർദേശം നേരത്തെ ഉയർന്നിരുന്നു.
എന്നാൽ യാത്രക്കാർ കൂടുതലുളളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്‌റ്റോപ്പുകൾ നിലനിർത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നിവയുടെ അസമയത്തെ സ്‌റ്റോപ്പുകൾ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്നാണ് ദക്ഷിണ റെയിൽവേയുടെ നിലപാട്. എന്നാൽ അന്തിമ തീരുമാനം ബോർഡിന്റെയാകും.
വേണാട് എക്‌സ്പ്രസിന്റെ മയ്യനാട്, ഡിവൈൻ നഗർ സ്‌റ്റോപ്പുകൾ ഒഴിവാക്കിയേക്കും. പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസാകുമ്പോൾ നഷ്ടമാകുന്ന സ്‌റ്റോപ്പുകളാണു കേരളത്തിൽ കൂടുതൽ.
ഇത്തരം ട്രെയിനുകൾക്കു 3 മുതൽ 7 വരെ സ്‌റ്റോപ്പുകൾ കുറയും. പുനലൂർ മധുര, ഗുരുവായൂർ-പുനലൂർ, കോയമ്ബത്തൂർ മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്‌സ്പ്രസാക്കുന്നത്. ഇവയുടെ ഹാൾട്ട് സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകൾ ഇല്ലാതാകും.
കൊല്ലം-പുനലൂർ, തൃശൂർ-ഗുരുവായൂർ, ഷൊർണൂർ -നിലമ്പൂർ, എറണാകുളം കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകൾ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം-ചെങ്കോട്ട, 2.10 ചെങ്കോട്ട കൊല്ലം, 12.20 എറണാകുളം-കോട്ടയം, 1.00 കായംകുളം-എറണാകുളം, 5.10 കായംകുളം -എറണാകുളം, രാത്രി 9.00 കൊല്ലം-എറണാകുളം എന്നിവയാണു തെക്കൻ കേരളത്തിൽ റദ്ദാക്കാൻ സാധ്യതയുളള പാസഞ്ചറുകൾ.