കോട്ടയം: കെവിൻ വധം ദുരഭിമാനക്കൊലയായതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെറിയ പ്രായവും ജീവിത പശ്ചാത്തലവും കണക്കിലെടുത്ത് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
കേസിൽ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതൊരു അപൂർവ്വങ്ങളിൽ അപൂർവമായ കേസായി കണകാക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ തന്നെ പരമാവധി 25 വർഷം വരെ തടവ് ശിക്ഷ വിധിക്കാൻ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണം.
പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. കെവിൽ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം വക്കീൽ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചു.
പ്രതികളിൽ പലരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നൽകണമെന്ന് പ്രതിഭാഗം കോടതിയിൽ ആദ്യം തന്നെ ഉന്നയിച്ചിരുന്നു.
പല പ്രതികളും ഈ സമയത്ത് പൊട്ടിക്കരയുകയായിരുന്നു. ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വാദം നടത്തുന്നതിനിടെ അഭിഭാഷകനടക്കം വികാരഭരിതനായ സാഹചര്യമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.