ന്യൂഡൽഹി: പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊലപാതകത്തിൽ രണ്ട് പോലീസുകാർക്കും പങ്കുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസയച്ച കമ്മീഷൻ, നാലാഴ്ചയ്ക്കകം വിശദീകരണം നൽകാനും നിർദേശിച്ചു.
പരിഷ്കൃത സമൂഹത്തിൽ ഒരിക്കലുമുണ്ടാകരുതാത്ത സംഭവമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതികളായവർക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പൗരന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു.