ജിദ്ദ: ഇന്ത്യൻ സമൂഹത്തിൽ ശ്രേഷ്ടസ്ഥാനം അലങ്കളിച്ചിരുന്ന ഒരു പ്രമുഖ വ്യക്തിത്വം കൂടി ജിദ്ദയിൽ കൊറോണയ്ക്ക് കീഴടങ്ങി. ഇന്ത്യൻ ഹാജിമാരെ സേവിക്കുന്നതിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് രൂപം നൽകിയ ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം (ഐ പി ഡബ്ലിയു എഫ് ) മുന്‍ പ്രസിഡന് ഖാദർ ഖാൻ (65) ഞായറാഴ്ച ജിദ്ദയിൽ അന്ത്യശ്വാസം വലിച്ചു. കൊറോണാ രോഗബാധിതനായ ഖാദർ ഖാൻ ഏതാനും ദിവസങ്ങളായി ജിദ്ദയിൽ ചികിത്സയിലായിരുന്നു.
ജിദ്ദയിലെ സാഹില്‍ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഹുമ കെ ഖാന്‍. മക്കൾ: അഖില്‍ ഖാൻ (ജിദ്ദ), സുഹൈല്‍ ഖാന്‍ (കാനഡ), ഉവൈസ് ഖാന്‍ (യു എസ്), ഹുസൈഫ ഖാന്‍, യൂനുസ് ഖാന്‍ (മുംബൈ). മുംബൈ സ്വദേശിയായ ഖാദര്‍ ഖാന്‍ ജിദ്ദയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു. വിശേഷിച്ചും ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകരുടെ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ കോൺസുലേറ്റ് മുഖേനയും വിവിധ സന്നദ്ധ സംഘടനകൾ മുഖേനയും സ്തുത്യർഹമായ സേവനങ്ങളാണ് അദ്ദേഹം നിർവഹിച്ചു കൊണ്ടിരുന്നത്.
തീർത്ഥാടനത്തിന് പുറമെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന്റെ ആദരവ് പിടിച്ചെടുക്കുകയും ചെയ്ത വ്യക്തിത്വ മായിരുന്നു ഖാദർ ഖാൻ.
മലയാളികളുമായും മലയാളി സംഘടനകളുമായും ഏറെ ഇടപെട്ടു പ്രവർത്തിച്ചിരുന്ന ഖാദർ ഖാൻ എം ഇ എസിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രത്യേകമായി പങ്കാളിയായിരുന്നു. ഖാദർ ഖാന്റെ വിയോഗത്തിൽ ഇന്ത്യൻ സമൂഹത്തിലെ നിരവധി സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തി.