അവർ ഇത്തവണയും 16 കിലോമീറ്ററുകൾ മലയിടുക്കുകൾ താണ്ടിയിറങ്ങിവന്നു. കൈക്കുഞ്ഞുങ്ങളെയും തോളിലേറ്റി ,വയസ്സായവരുടെ കൈപിടിച്ച് വോട്ടുചെയ്യാനായി മാത്രം. ഒപ്പം തങ്ങൾ മരിച്ചിട്ടില്ല,ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന യാഥാർഥ്യം നേതാക്കളെ ബോദ്ധ്യപ്പെടുത്താനും കൂടിയായിരുന്നു ആ വരവ്.
തെലുങ്കാനയിലെ ഖമ്മാം ജില്ലയിലുള്ള 'പെനുഗോലു' ആദിവാസി ഗ്രാമം തൊട്ടടുത്ത പോളിംഗ് ബൂത്തായ ജയശങ്കർ ഭൂതലപ്പള്ളിയിൽനിന്ന് 16 കിലോമീറ്റർ ദൂരെ മലനിരകളിലെ നിബിഢവനത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ദുർഘടം പിടിച്ച നടപ്പാതവഴി 5 മണിക്കൂർ നടന്നുവേണം വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തേണ്ടത്.
പെനുഗോലു ഗ്രാമത്തിൽ ആകെ 56 വോട്ടർമാരുള്ളതിൽ 50 പേരും ഇത്തവണ വോട്ടുചെയ്യാനെത്തി യിരുന്നു.ബാക്കി 6 പേർക്ക് പല കാരണങ്ങളാൽ വരാനായില്ല.30 മുതൽ 70 വയസ്സുള്ളവർ വരെയാണ് മലയിറങ്ങി വോട്ടുചെയ്യാൻ വന്നത്. രാത്രിയിൽ യാത്രതിരിച്ചു തൊട്ടടുത്തുള്ള ഗ്രാമത്തിൽ എല്ലാവരും അന്തിയുറങ്ങിയശേഷം രാവിലെയാണ് ബൂത്തിൽ വന്നത്.
"കാലാകാലങ്ങളായി നേതാക്കൾ ഞങ്ങൾക്ക് പലവിധ ഉറപ്പുകളൂം നൽകിയിരുന്നു. ടാറിട്ട റോഡ്, കുടിവെള്ളം, കൃഷിചെയ്യാൻ 2 ഏക്കർ വീതം ഭൂമി,ആശുപത്രി,സ്കൂൾ ഇങ്ങനെയൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. ഒന്നും നടപ്പായില്ലെന്നു മാത്രമല്ല ആരും ഇന്നുവരെ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയി ട്ടുപോലുമില്ല.."
" ഓരോ തീരഞ്ഞെടുപ്പിലും തങ്ങൾ ഇവിടെ വന്ന് വോട്ടു രേഖപ്പെടുത്തുന്നത് പെനുഗോലു ഗ്രാമത്തിലുള്ള വരാരും മരിച്ചുപോയിട്ടില്ല എന്ന വസ്തുത നേതാക്കളെയും അധികാരികളെയും ഓർമ്മിപ്പിക്കാൻ വേണ്ടിയാ ണെന്ന് ഗോത്രമുഖ്യൻ രമേശ് പറഞ്ഞു. തങ്ങൾ വന്നില്ലെങ്കിൽ ഗ്രാമക്കാരെല്ലാം മരിച്ചുപോയെന്നു നേതാക്കൾ വിലയിരുത്തും. അദ്ദേഹത്തിൻറെ വാക്കുകളിൽ രോഷവും സങ്കടവും നിറഞ്ഞിരുന്നു...
ഉച്ചയ്ക്ക് മുൻപവർ മടങ്ങുകയായിരുന്നു. വൈകിട്ട് 5 മണിക്കുശേഷം യാത്രചെയ്യുക ബുദ്ധിമുട്ടാണ്.കാരണം കാനനപാതയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.