തൊടുപുഴ: യുഡിഎഫിലെ പടലപ്പിണക്കങ്ങളാലും, അനാരോഗ്യത്താലും വെല്ലുവിളി നേരിടുന്ന പിജെ ജോസഫിനെ അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനും കേരളാ കോൺഗ്രസ് (എം) മുതിർന്ന നേതാവുമായ പ്രൊഫ. കെഐ ആന്റണി തൊടുപുഴയിലെ തിരഞ്ഞെടുപ്പു ഗോദയിൽ മലർത്തിയടിക്കുമോയെന്ന് ആകാംഷയിലാണ് തൊടുപുഴ.
പിജെ ജോസഫിന്റെ നാലു തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിക്കുകയും, 1992-ൽ എതിർ പക്ഷത്തിലെത്തി 2001-ൽ പിറ്റി തോമസിനു മുന്നിൽ തിരെഞ്ഞെടുപ്പിൽ പിജെയെ അടിയറവു പറയിക്കുകയും ചെയ്ത പ്രൊഫ. കെഐ ആന്റണിയെ ഇടതുപക്ഷം കളത്തിലിറക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ തൊടുപുഴയിലെ രാഷ്ട്രീയം ചുടുപിടിക്കുന്നു.
ഇടതുപക്ഷത്തിന്റെ ചിട്ടയായ പ്രവർത്തനവും, ഇടതുപക്ഷ പാർട്ടികളുടെ സംഘടന സംവിധാനവും പതിറ്റാണ്ടുകളോളം കോളേജ് അധ്യാപകനായിരുന്നു എന്ന ഘടകവും കെഐ ആന്റണിക്ക് അനുകൂലമാണ്.
തൊടുപുഴ മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, സീറ്റ് വിഭജന ചർച്ചകളിലും കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും കടന്നാക്രമിച്ച ജോസഫ് മുന്നണിയിലെ പ്രധാന കക്ഷികളിലെ ഇടഞ്ഞു നിൽക്കുന്ന പ്രാദേശിക നേതാക്കളെയും, പ്രവർത്തകരെയും അനുനയിപ്പിക്കുവാൻ ശ്രമിച്ചു വരികയാണ്.
തൊടുപുഴയുടെ വികസ മുരടിപ്പിൽ നിന്നും ഒരു പുതിയ കുതിപ്പിനു വഴി തെളിയിക്കുന്ന പത്തിന പദ്ധതികളുമായി ആന്റണി കളം നിറയുമ്പോൾ അണിയറയിൽ മറ്റു തന്ത്രങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ജോസഫ് പക്ഷം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ പിജെ ജോസഫ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ ഓരോ വോട്ടും നിർണായകമാകുന്ന മത്സരമാണ് നടക്കുന്നത്.
വിധി പ്രവചിക്കാൻ കഴിയാത്ത ഈ മത്സരം ജോസഫിനെ മണ്ഡലത്തിൽ തളച്ചിടുമ്പോൾ പാർട്ടിയുടെയും, മുന്നണിയുടെയും മറ്റു സ്ഥാനാർത്ഥികളുടെയും വിജയത്തിനും, പ്രചാരണത്തിനുമായി സമയം കണ്ടെത്താനാവാത്ത അവസ്ഥയിലുമാണ് പിജെ.