കാസർകോട് : കുമ്പള ഷിറിയയിൽ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ മംഗളൂരുവില്‍ നിന്ന് വന്ന മൽസ്യബന്ധന സംഘം തട്ടിക്കൊണ്ടുപോയി. കടലില്‍ പരിശോധനയ്ക്കിടെ ബോട്ട് തീരത്തേക്ക് അടുപ്പിക്കാന്‍ പറഞ്ഞപ്പോഴാണ്, അതിവേഗം ഓടിച്ച് മംഗളൂരുവിലേക്ക് പോയത്. മണിക്കൂറുകള്‍ക്കകം വിട്ടയച്ചെങ്കിലും ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ രാവിലെ പത്തുമണിമുതലാണ് കോസ്റ്റല്‍ പൊലീസ് പതിവ് പരിശോധനയ്ക്കിറങ്ങിയത്. പതിനൊന്നുമണിയോടെ കര്‍ണാടകയില്‍നിന്നുള്ള ഒരു ബോട്ട് മല്‍സ്യ ബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും പരിശോധിക്കാന്‍ പൊലീസ് സംഘം ബോട്ടില്‍ കയറുകയും ചെയ്തു.
രേഖകള്‍ യാതൊന്നും ഇല്ലെന്ന് കണ്ടതോടെ ബോട്ട് കരയ്ക്കടുപ്പിക്കാന്‍ പൊലീസ് സംഘം നിര്‍ദേശിച്ചു. എന്നാല്‍ ബോട്ടില്‍ കയറിയ സി.പി.ഒമാരായ സുദീഷ്, രഘു എന്നിവരുമായി ബോട്ട് അതിവേഗം മംഗളൂരു ഹാര്‍ബറിലേക്ക് ഓടിച്ചുപോയി.
മണിക്കൂറുകള്‍ക്കം ഇവര്‍ തിരികെ കാസര്‍കോട് തിരികെ എത്തിയെങ്കിലും തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവയ്ക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ തൊഴിലാളികള്‍ക്കും ബോട്ടുടമകള്‍ക്കുമെതിരെ ചുമത്തി.
അതിനിടെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കടലിൽ വ്യാപക പരിശോധന തുടങ്ങി. അനധികൃതമായി മൽസ്യബന്ധനം നടത്തുന്നതും രേഖകളില്ലാതെ മത്സ്യബന്ധനം നടത്തുന്നതുമായ മുഴുവൻ യാനങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും.