സിംഗപ്പൂർ∙ ലോകസമാധാനം ലക്ഷ്യമിട്ട് സമാധാനപരമായി നടന്ന ആ കൂടികാഴ്ചയില്‍ ആദ്യം ഒപ്പിട്ടതും സമാധാന കരാര്‍. സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞു.
കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും.
ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നവർ ട്രംപിനൊപ്പവുമെത്തിയിരുന്നു.
ഇരുവരും പരസ്പരം ദീര്‍ഘനാളത്തെ സൗഹൃദം പുതുക്കുന്ന രീതിയിലായിരുന്നു പെരുമാറിയതെന്നത് ശ്രദ്ധേയമായി. കിം ജോങ്ങ് ട്രംപിനെ ചേര്‍ത്ത് പിടിച്ചു സെല്ഫിയെടുത്തു. കിം ജോങ്ങിനോട് കരുതലുള്ള പിതാവിന്‍റെ ഭാവത്തിലായിരുന്നു ട്രംപിന്റെ രീതി.