തിരുവനന്തപുരം: വീട്ടിനുള്ളില്‍ കയറി ഭീതിപരത്തിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി. ബാലരാമപുരം, എ. വി. സ്ട്രീറ്റില്‍ താമസിക്കുന്ന ഷാജഹാന്‍റെ വീട്ടിലാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് കയറിയത്. തുടർന്ന് സമീപത്തു താമസിക്കുന്ന യുവാക്കളാണ് സാഹസികമായി പാമ്പിനെ പിടികൂടിയത്.
വീടിനോട് ചേർന്ന അലക്കു കല്ലിന് മുകളിൽവെച്ചിരുന്ന പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ വീട്ടുകാർ കണ്ടത്. തുടർന്ന് ശബ്ദമുണ്ടാക്കി അതിനെ ഓടിക്കാൻ നോക്കിയെങ്കിലും പാമ്പ് വീട്ടുകാർക്കു നേരെ ചീറിയടുക്കുകയായിരുന്നു. ഇതേത്തുടർന്ന് തടിച്ചുകൂടിയ സമീപവാസികൾ പാമ്പുപിടുത്തക്കാരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല.
തുടർന്നാണ് സമീപത്തു താമസിക്കുന്ന ചില യുവാക്കൾ ചേർന്ന് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചത്. ഷാജഹാന്‍റെ സുഹൃത്തുക്കളായ രാജേഷും രാഹുലുമാണ് സാഹസിക ദൌത്യം ഏറ്റെടുത്തു മുന്നോട്ടുവന്നത്. ഏറെ ശ്രമകരമായ നീക്കങ്ങൾക്കൊടുവിലാണ് ഇവർ പാമ്പിനെ പിടികൂടിയത്. പലപ്പോഴും പാമ്പ് പത്തിയെടുത്തുകൊണ്ട് ഇവർക്കുനേരെ പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് യുവാക്കൾ കടിയേൽക്കാതെ രക്ഷപെട്ടത്.
പാമ്പിനെ പിടികൂടിയശേഷം ചാക്കിലാക്കി വനംവകുപ്പ് അധികൃതർക്ക് കൈമാറി. ഒരാഴ്ചയിലെറെയായി സമീപവാസികളിൽ പലരും ഈ മൂര്‍ഖനെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കണ്ടിരുന്നു. പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുമ്പോഴേക്കും ഇത് അപ്രത്യക്ഷമാകാറാണ് പതിവ്. ജനവാസമേഖല ആയതിനാൽ തന്നെ സമീപവാസികളെല്ലാം ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.