സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയിലെ അവശേഷിക്കുന്ന മത്സരവും ട്വന്റി-ട്വന്റി പരമ്പരയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്ക് പറ്റിയത്.
വാര്‍ണറുടെ പരിക്ക് ഉടനെയൊന്നും ഭേദമാകരുതെന്ന് 'ആശംസിച്ച' ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.
‘അദ്ദേഹത്തിന്റെ പരുക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് നമുക്കറിയില്ല. അദ്ദേഹത്തിന്റെ പരിക്ക് ദീർഘകാലം നീണ്ടുനിന്നാൽ അത്രയും നല്ലത്. ഓസ്ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്സ്മാനാണല്ലോ അദ്ദേഹം. ആരുടെയും പരിക്ക് ഭേദമാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. എങ്കിലും ടീമിന് അതാണ് നല്ലത്. അദ്ദേഹത്തിന്റെ പരിക്ക് ഉടനെയൊന്നും ഭേദമായില്ലെങ്കിൽ അതാണ് നമ്മുടെ ടീമിന് നല്ലത്’ – രാഹുല്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
തമാശരൂപേണയാണ് രാഹുൽ ഇത് പറഞ്ഞതെങ്കിലും, രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.