പാലാ∙ കേരളാ കോണ്‍ഗ്രസ് യു ഡി എഫില്‍ മടങ്ങിയെത്തിയ ശേഷം ആദ്യമായി കോട്ടയത്ത് പാർട്ടി ചെയർമാൻ കെ.എം.മാണി മുന്നണിയ്ക്ക് പുറത്തുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരുമായി വേദി പങ്കിട്ടു.
ഫ്രാന്‍സീസ് ജോര്‍ജിനെ യുഡിഎഫിലേയ്ക്ക് മടക്കി കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപെട്ടുകൊണ്ടിരിക്കെയാണ് കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ മാണിയും ഫ്രാന്‍സീസ് ജോര്‍ജും ഒന്നിച്ചു യോഗത്തില്‍ പങ്കെടുത്തത്.
യു ഡി എഫ് വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തെ മടക്കി കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും വരും ദിവസങ്ങളില്‍ മാണിയുടെമേല്‍ സമ്മര്‍ദ്ദം ശക്തമാകും എന്നാണ് സൂചന. നിലവില്‍ എല്‍ ഡി എഫുമായി സഹകരിച്ചാണ് ഫ്രാന്‍സീസ് ജോര്‍ജിന്‍റെ പാര്‍ട്ടി മുന്നോട്ടു പോകുന്നത്.
അതേസമയം കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നേരിടാൻ കേരള കോൺഗ്രസ് (എം) തയാറാണെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി യോഗത്തില്‍ പറഞ്ഞു . കേരള കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു.
കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.