കൊച്ചി : അന്തരിച്ച കെ എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിലവില്‍ കടന്നുപോകുന്നത് ഏഴു മണിക്കൂറിലേറെ വൈകി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വഴിയോരങ്ങളില്‍ ഉടനീളം കാത്തുനില്‍ക്കുന്ന വന്‍ ജനാവലിയെ ഭേദിച്ച് വിലാപയാത്ര മുന്നോട്ടു നീങ്ങുന്നത് വളരെ വൈകിയാണ്. മണിക്കൂറില്‍ അഞ്ചര കിലോമീറ്റര്‍ മാത്രമാണ് നിലവിലെ അവസ്ഥയില്‍ വിലാപയാത്രയ്ക്ക് മുന്നോട്ടുപോകാന്‍ ആകുന്നത്.
വിലാപയാത്ര 12 മണിയോടെ കോട്ടയത്തെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ രാത്രി 9 മണിയെങ്കിലും ആകും കോട്ടയത്ത് എത്താന്‍ എന്നാണ് നിലവിലെ സൂചന. ഇതുമൂലം കോട്ടയത്തെ പരിപാടികളില്‍ മാറ്റങ്ങള്‍ വരുത്തി. ആദ്യം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം എന്നത് മാറ്റി ആദ്യം തിരുനക്കരയിലാകും പൊതുദര്‍ശനം.
തിരുനക്കര മൈതാനം രാവിലെ 10 മണി മുതല്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ സി ജോസഫ് എന്നീ നേതാക്കള്‍ ഇപ്പോഴും തിരുനക്കരയിലുണ്ട്. അതിനുശേഷമാകും മൃതദേഹം കേരളാ കോണ്‍ഗ്രസ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകുക.
ഇവിടെ നിന്നും വീണ്ടും മണര്‍കാട് , അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി മരങ്ങാട്ടുപള്ളിയിലെത്തി പൊതുദര്‍ശനത്തിനു ശേഷം വേണം മൃതദേഹം പാലായില്‍ എത്തിക്കാന്‍. നേരം വൈകുന്നതിനാല്‍ പാല ടൗണ്‍ ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി. പകരം ടൗണ്‍ ഹാളിന് താഴെ വാഹനം അല്‍പസമയം നിര്‍ത്തിയിടും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്‌കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.
രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആശുപത്രിയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ ജനത്തിരക്ക് പുറപ്പെടല്‍ പത്ത് മണി കഴിഞ്ഞായിരുന്നു. എല്ലാ കണകുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുള്ള വന്‍ ജനാവലിയാണ് പ്രിയനകരനായ നേതാവിനെ ഒരു നോക്ക് കാണാന്‍ റോഡിന് ഇരുവശങ്ങളും കാത്തുനില്‍ക്കുന്നത് .