കോട്ടയം: ഇന്നലെയാണ് മുന്നണി തീരുമാനം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. ഇതിനു മുമ്പ് 2016 ഓഗസ്റ്റ് ഏഴിനാണ് കേരളാ കോണ്‍ഗ്രസ് എമ്മും യുഡിഎഫും തമ്മിലുള്ള ബന്ധം മുറിയുന്നത്.
അന്നത്തെ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയാണ് മുന്നണി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചരല്‍ക്കുന്നിലെ യോഗത്തിനു ശേഷമായിരുന്നു കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുന്നതായി കെഎം മാണി പ്രഖ്യാപിച്ചത്.
കെഎം മാണി അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ...
വ്യസനത്തോടു കൂടിയാണു യുഡിഎഫ് വിടുന്നത്. ഒരു മകൻ വീടു വിട്ടിറങ്ങുന്നതു പോലെയാണിത്. ഞങ്ങൾ കൂടി നട്ടുവളർത്തിയ മുന്നണിയാണിത്. യുഡിഎഫ് വലുതാക്കിയതിൽ കേരള കോൺഗ്രസിന്റെ പങ്കു വലുതാണ്. അനിവാര്യമായതു കൊണ്ടാണു വിട വാങ്ങൽ.
ആരോടും വിദ്വേഷമോ പകയോ ഇല്ല. ശപിച്ചുകൊണ്ടല്ല നന്മകൾ നേർന്നുകൊണ്ടാണു പോകുന്നത്. എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ ഇല്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമുള്ള മുന്നണിധാരണകൾ നിലവിലുള്ളതു പോലെ തുടരും.