കൊച്ചി: അഴീക്കോട് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസില്‍ ഇന്ന് കോടതിയിലുണ്ടായ വഴിത്തിരിവ് പരാതിക്കാരനായ എം വി നികേഷ് കുമാറിന് തിരിച്ചടിയായേക്കും.
എംഎല്‍എ കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ ലഘുലേഖയുടെ ആധികാരികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. രേഖകള്‍ കണ്ടെടുത്തത് യു ഡി എഫ് പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ നിന്നല്ലെന്ന് തെളിയിക്കുന്ന രേഖകളാണ് കെ എം ഷാജി കോടതിയില്‍ ഹാജരാക്കിയത് .
വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ല സിപിഎം നേതാവ് ഹാജരാക്കിയതെന്ന് തെളിയിക്കുന്നതിനുള്ള രേഖകളാണ് ഷാജി കോടതിയില്‍ ഹാജരാക്കിയത് . വളപട്ടണം പൊലീസ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ മഹസറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേ സമയം യുഡിഎഫ് പ്രാദേശിക നേതാവ് എൻ.ടി. മനോരമയുടെ വീട്ടിൽനിന്നു വർഗീയത പരത്തുന്ന രേഖ പിടിച്ചെടുത്തെന്നായിരുന്നു എസ്ഐ നൽകിയ മൊഴി. ഇതിനെതിരെയാണു കെ.എം. ഷാജി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.
ഇതോടെ കേസില്‍ പുതിയ വഴിത്തിരിവുകള്‍ സംഭവിക്കുകയാണ്. ഷാജിയെ അയോഗ്യനാക്കിയ വിധി തന്നെ അനിശ്ചിതമായി സ്റ്റേ ചെയ്യാന്‍ ആവശ്യപെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഷാജിക്ക് കരുത്ത് പകരുന്നതാണ് രേഖകള്‍ .