തൃശൂർ: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ ഉദ്ഘാടനം പുതുവർഷത്തിൽ നടത്തുമെന്ന്, കരാർ കമ്പനിയായ കെഎംസി. നിലവിൽ രണ്ടാം തുരങ്കത്തിന്റെ എഴുപത് ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം തുരങ്കത്തെക്കാൾ രണ്ട് മീറ്റർ കൂടുതലാണ് രണ്ടാമത്തെ തുരങ്കത്തിന്.
നൂറോളം തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കെ.എം.സി അറിയിച്ചു. രണ്ടാം തുരങ്കം കൂടി തുറന്നാൽ ടോൾ പിരിവ് ആരംഭിക്കും. നിലവിൽ രാത്രിയും പകലുമായി ജോലികൾ തുടരുകയാണ്. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.
തൃശൂർ ഭാഗത്ത് നിന്നാകും രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ട് ദിവസം മുൻപായിരുന്നു ഒന്നാം തുരങ്കം തുറന്നത്. സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ തുരങ്കം ഗാതാഗതത്തിനായി അനുവദിക്കുകയും ചെയ്തു. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറാണ് തുരങ്കം തുറന്നുകൊടുത്തത്. തുരങ്ക നിർമാണം പൂർണമായും കേന്ദ്രസർക്കാരിൽ അധിഷ്ഠിതമായിരുന്നു. ഒന്നാം തുരങ്കം തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.