റിയാദ് : മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് കോയ മൂഴിക്കൽ നാട്ടിലേക്ക്. റിയാദിലെ ജീവകാരുണ്യ രംഗത്ത് തന്റേതായ വ്യക്തിത്വം സമ്മാനിച്ച് സജീവ രംഗത്തുണ്ടായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി പൊൻമണ്ണിൽ അഹമ്മദ് കോയയാണ് നാളെ റിയാദിനോട് വിട വാങ്ങുന്നത്. മൂഴിക്കൽ യൂത്ത് ലീഗ് ഭാരാവാഹിയായി പ്രവർത്തിക്കവെ 1992ൽ റിയാദിലെത്തിയ കോയ റിയാദ് കെഎംസിസിയുടെ സജീവ പ്രവർത്തകനായാണ് തുടക്കം.
പിന്നീട് കോഴിക്കോട് സിറ്റി കമ്മിറ്റി സെക്രട്ടറി, ജില്ലാ കെ എം സി സി ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ച ഇദ്ദേഹം കെഎംസിസിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിര പ്രവർത്തകനായിരുന്നു. അർപ്പണബോധത്തോടെ പ്രവർത്തിച്ച കോയയുടെ സാന്നിധ്യം കാരുണ്യപ്രവർത്തനങ്ങളിൽ റിയാദിലെ പ്രവാസികൾക്ക് തുണയായി. പൊതുമാപ്പ് കാലത്ത് ആശയറ്റ പ്രവാസികൾക്കൊപ്പം പ്രവർത്തിച്ചത് അവിസ്മരണീയമായി കോയ ഓർക്കുന്നു. റിയാദിൽ നടന്ന കലാ കായിക മത്സരങ്ങളിലും മറ്റും കോയ സംഘാടകനായിരുന്നു. സോഷ്യൽ
മീഡിയ കടന്നു വരുന്നതിനു മുമ്പേ കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി റിയാദിലെ മുക്കുമൂലകളിൽ പോയി പ്രവർത്തിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് കോയ പറഞ്ഞു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം കോയ മൂഴിക്കലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്‌തഫ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് മെമെന്റോ കൈമാറി. കെഎംസിസി നേതാക്കളായ ഷാഹിദ് മാസ്റ്റർ , അബ്‌ദുറഹ്‌മാൻ ഫറോക്ക് , ബാവ താനൂർ , ലത്തീഫ് തവനൂർ , ഹനീഫ മൂർക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.