ജിദ്ദ: നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാർട്ടേഡ് വിമാനങ്ങൾ മുൻ നിശ്ചയം പോലെ പോയികൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ രണ്ടിന് (വ്യാഴാഴ്ച) ജിദ്ദയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാടണയാൻ ആദ്യമായി അവസരം ഒരുക്കികൊണ്ടു ജില്ലാ കമ്മിറ്റിയുടെ ആദ്യ ചാർട്ടേഡ് വിമാനമായ സ്പൈസ്ജെറ്റ് വിമാനത്തിൽ 161 പ്രവാസികൾ കരിപ്പൂരിലേക്ക് യാത്രയായി.
വെള്ളിയാഴ്ച ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ സൗദി എയർലൈൻസിന്റ മറ്റൊരു ചാർട്ടേഡ് വിമാനവും പുറപ്പെട്ടു. സൗദിയയുടെ 250 പ്രവാസികൾ അടങ്ങുന്ന കരിപ്പൂർ വിമാനമായിരുന്നു രണ്ടാമത്തേത്. മൊത്തം 411 പ്രവാസികളെയാണ് മലപ്പുറം കെ എം സി സി രണ്ടു ദിവസങ്ങൾ കൊണ്ട് കരിപ്പൂരിൽ എത്തിച്ചത്.
ശനിയാഴ്ച ത്വായിഫ്, അബഹ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകികൊണ്ടുള്ള മൂന്നാമത്തെ വിമാനവും ഉണ്ട്. കെ എം സി സി ജിദ്ദയുടെ മൂന്നാമത്തെ ചാർട്ടേഡ് വിമാനമായ സൗദി എയർലൈൻസിൽ 250ഓളം കരിപ്പൂരിലേക്ക് നീങ്ങിയത്.
വരും ദിവസങ്ങളിൽ തുടരെ തുടരെ എന്ന നിലയിൽ ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാർട്ടേഡ് വിമാനങ്ങൾ പറക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ ചെയർമാൻ ബാബു നഹ്ദിയും സീതി കൊളക്കാടനും, ജലാൽ തേഞ്ഞിപ്പലവും നേതൃത്വം നൽകി കൊണ്ട് , കെ.ടി. ജുനൈസും ഇൽയാസ് കല്ലിങ്ങലും, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ, ഉനൈസ് തീരൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര തുടങ്ങിയവർ കെ.എം.സി.സിയിലെ ഇരുപതോളം വരുന്ന പ്രൊഫഷണലി സ്റ്റുകളായ എക്സിക്യൂഷൻ ടീം അംഗങ്ങളും മറ്റു വളണ്ടിയർമാരും അടങ്ങിയ ടീം ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ജില്ലാ കെ എം സി സി യുടെ തുടരെയുള്ള ചാർട്ടേഡ് വിമാനങ്ങൾ എന്ന ആദ്യ മിഷൻ സമ്പൂർണ്ണ വിജയത്തിൽ പര്യവസാനിച്ചു,
നാട്ടിൽ നിന്ന്കൊണ്ട് പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മജീദ് അരിമ്പ്ര , സുൽഫീക്കർ ഒതായി എന്നിവർ മിഷൻ ടീം പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു വരുന്നു. വരും ദിവസങ്ങളിൽ ജിദ്ധയിൽ നിന്നും കോഴിക്കോട്ടേക്ക് സൗദിയ എയർലൈൻസിന്റെ വിമാനങ്ങളും കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ബജറ്റ് വിമാനങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.