റിയാദ് : രാജ്യത്തിന്റെ മതേതര ജനാതിപത്യ മൂല്യങ്ങളെ തകർക്കുന്നവർക്കെതിരെയുള്ള ഇന്ത്യൻ ജനതയുടെ ശക്തമായ താക്കീതാണ് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹിഷ്ണുതയോടും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ഒരു ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന പ്രാകൃത രാഷ്ട്രീയമാണ് ഫാസിസ്റ് ഭരണകൂടം ഇന്ത്യയിൽ കഴിഞ്ഞ നാലര വർഷക്കാലമായി നടത്തി വരുന്നത്.
മനുഷ്യനെ പച്ചയോടെ ചുട്ടെരിക്കുന്ന വർഗീയ ഭ്രാന്തന്മാർക് കുട പിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെ തന്നെ അക്ഷരാർത്ഥത്തിൽ കശാപ്പ് ചെയ്യുകയാണ്. ഭരണഘടന സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കാവി വൽക്കരിച്ചു രാജ്യത്തെ പൂർണ്ണമായും തങ്ങളുടെ ചൊല്പടിയിലാക്കാനുള്ള വർഗീയ ഫാസിസ്റ്റുകളുടെ ശ്രമം ഇനിയും രാജ്യത്ത് വിലപ്പോവില്ല. നന്മയും സമാധാനവും ആഗ്രഹിക്കുന്ന ന്യുന പക്ഷങ്ങളടക്കമുള്ള ഇന്ത്യൻ ജനത രാജ്യത്തിന്റെ ഭാവി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയിലാണെന്ന് വിശ്വസിക്കുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ രാജ്യത്തെ ജനം അംഗീകരിക്കുന്നു എന്നത്തിന്റെ വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 2019ലെ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മതേതര കക്ഷികൾ ഭിന്നതകൾ മറന്നു ഒന്നിക്കണമെന്നും രാഹുൽ ഗാന്ധിയുടെ കാര്യങ്ങൾക്കു ശക്തി പകരണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.<സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജലീൽ തിരൂർ, അക്ബർ വേങ്ങാട്ട്, ഉസ്മാനാലി പാലത്തിങ്ങൽ, സത്താർ താമരത്ത്, സലാം തൃക്കരിപ്പൂർ, അഡ്വ. അനീർ ബാബു, തെന്നല മൊയ്തീൻ കുട്ടി, മുജീബ് ഉപ്പട, കെ.ടി.അബൂബക്കർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, സുബൈർ അരിമ്പ്ര, അഷ്റഫ് കല്പകഞ്ചേരി, റസാഖ് വളക്കൈ, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, ബാവ താനൂർ, എന്നിവർ പ്രസംഗിച്ചു.