തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കു സേവന നികുതിക്കു കീഴില്‍ കൊണ്ടു വരുന്നതിനോടു യോജിപ്പില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇന്ധനത്തിനും മദ്യത്തിനും നികുതി ചുമത്താനുള്ള സംസ്ഥാനത്തിന്റെ അവകാശം കേന്ദ്രത്തിന് വിട്ടുകൊടുക്കുന്നതിനെ അംഗീകരിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
ജിഎസ്ടി വന്നശേഷം നികുതിയില്‍ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങി. ജിഎസ്ടിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ നികുതിയല്ല, കേന്ദ്രത്തിന്റെ നടപടികളാണ് പെട്രോളിനും ഡീസലിനും വിലകൂടാന്‍ കാരണം.
ഇന്ധനത്തിനും മദ്യത്തിനുമാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കില്‍ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളില്‍ എങ്ങനെ മരുന്നു വാങ്ങുമെന്നും മന്ത്രി ചോദിച്ചു.
എല്ലാം ജിഎസ്ടിയിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. എല്ലാം കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രിച്ചാല്‍ സംസ്ഥാന ധനമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷാപാത്രങ്ങളുമായി യാചിക്കേണ്ടിവരും. ആള്‍ക്കഹോളും എല്‍എന്‍ജിയും ജി.എസ്.ടിയിലാക്കാന്‍ നേരത്തേ നീക്കം നടത്തിയിരുന്നു.
കേന്ദ്രം ഇന്ധനത്തില്‍ 30 രൂപയോളം നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ടതില്ലാത്ത, കേന്ദ്രത്തിനുമാത്രം എടുക്കാവുന്ന നികുതി കൂട്ടുന്നതും ഇന്ധങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമാണ് അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞാലും പെട്രോളിനും ഡീസലിനും വിലകൂടാന്‍ കാരണം.
കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ നികുതി കുറവാണെന്നും മന്ത്രി പറഞ്ഞു.