കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയാണ് വിചാരണ നീട്ടിയത്. കേസ് പരിഗണിച്ച കോടതി വിചാരണ നീട്ടുകയായിരുന്നു.
കോടതിയിലെത്തണമെന്ന നിർദേശം ദിലീപ് പാലിച്ചില്ല . കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ളവർ കോടതിയിലെത്തണമെന്നായിരുന്നു നിർദേശം.
എന്നാൽ ഇന്ന് എത്താനാകില്ലെന്ന് ദിലീപ് അറിയിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് വനിതാ ജഡ്ജി അധ്യക്ഷയായ സി ബി ഐ കോടതി കേസ് വിചാരണക്കായി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്.
ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയ പാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു.
ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആന്‍റണി പിടിയിലായി. സുനിൽകുമാർ അടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.