കൊച്ചി: കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയിൽ സൃഷ്‌ടിച്ച ആഘാതം അകലുന്നു . ജൂൺമാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്‌ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആദ്യമായാണ് കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്. 2021 ജനുവരി മുതൽ മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാർ കടന്നുപോയി. ഇതോടെ കൊച്ചി വിമാനത്താവളം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്തെത്തി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഏപ്രിൽ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,625 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഇക്കാര്യത്തിൽ ഡൽഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി. ജനുവരി-മെയ് മാസങ്ങളിൽ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്.
മഹാരോഗം ദുരിതം വിതയ്ക്കുന്ന കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാൻ കഴിയുന്ന സ്ഥലം എന്ന നിലയ്ക്ക് കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സർക്കാർ നടപടിയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് പറഞ്ഞു.