തിരുവനന്തപുരം : കൊറോണയ്ക്കെതിരായ പോരാട്ടം ശക്തമാക്കുമ്പോൾ സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ഇത് രോഗികളെ പിഴിയാനുള്ള അവസരമാക്കി മാറ്റുകയാണ് .ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂര്‍ കൊറോണ ചികിത്സ നടത്താൻ വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ.
സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട എറണാകുളത്താണ് സംഭവം. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്ക്കാണ് താൻ ചികിത്സ തേടിയ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ നിന്ന് ഈ ദുരനുഭവം.
കഴിഞ്ഞ മാസം പതിനെട്ടിനാണ് സബീന സാജുവിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സര്‍ക്കാർ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി . അഡ്മിറ്റായ ഉടൻ അമ്പതിനായിരം രൂപ അടച്ചതോടെയാണ് രോഗിയെ ചികിത്സിക്കാൻ പോലും ആശുപത്രി അധികൃതര്‍ തയ്യാറായത്.
എന്നാൽ പണം അടച്ചെങ്കിലും ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്‌ടര്‍മാരോ നഴ്‌സുമാരോ പരിശോധിക്കാനായി മുറിയിലേക്ക് എത്തിയില്ലെന്ന് സബീന പറയുന്നു. അന്നത്തെ ദിവസം ഡോളോ ഗുളികയും ,കഞ്ഞിയും മാത്രമാണ് ആശുപത്രിയിൽ നിന്നും നൽകിയത് . അടുത്ത ദിവസം ഉച്ചയായിട്ടും ഡോക്ടർമാർ എത്താതിരുന്നതോടെ സബീനയെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി .
എന്നാൽ ഇതൊന്നുമല്ല സബീനയേയും ബന്ധുക്കളെയും ഞെട്ടിച്ചത് , പോകുന്നതിനു മുൻപായി അൻ വർ ആശുപത്രിയിൽ നിന്ന് സബീനയ്ക്ക് ഒരു ബിൽ നൽകി , 24,760 രൂപയുടേതായിരുന്നു ബിൽ .
ഇതിൽ പി പി കിറ്റിന് 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നൽകിയ കഞ്ഞിയ്‌ക്ക് 1380 രൂപയും ഡോളോയ്‌ക്ക് 24 രൂപയുമാണ് വാങ്ങിയത്. ചികിത്സിക്കാൻ ഡോക്ടർ പോലും എത്താതെ കിടന്ന കൊറോണ രോഗിയ്ക്ക് 23 മണിക്കൂറിനുള്ളിലായ ബിൽ തുക 24,760 വന്നതോടെ സബീന പോലീസിനെ സമീപിച്ചു .
കേസായതോടെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതർ ശ്രമം നടത്തി. രാത്രി പത്തേകാലോടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതർ മുഴുവൻ പണവും നിക്ഷേപിക്കുകയായിരുന്നു.
തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ.
പത്ത് ദിവസം കിടന്ന ആൻസന് 1,67, 381 രൂപയാണ് ബില്ല് വന്നത്. രോഗികൾ പൊലീസിനും ഡിഎംഒയ്ക്കും പരാതികൾ നൽകി. അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന തൃശ്ശൂർ സ്വദേശിയായ മറ്റൊരു കൊവിഡ് രോഗിയിൽ നിന്ന് ഈടാക്കിയത് 67, 880 രൂപയാണ്. ഇതില്‍ 37,572 പിപിഇ കിറ്റിന് മാത്രമാണ് ഈടാക്കിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്.