കൊച്ചി: കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരുടെ ചിത്രം പകർത്തിയ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഫോട്ടോഗ്രാഫർക്ക് നേരെ ഭാരത് പെട്രോളിയം പമ്പ് ജീവനക്കാരുടെ ക്രൂരമർദ്ദനം.
കൊച്ചി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫർ ആൽബിൻ മാത്യുവിന് നേരെയാണ് ഹൈക്കോടതിക്ക് സമീപത്തുള്ള പമ്പിലെ ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ആൽബിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം ആൽബിന്റെ ക്യാമറയും മൊബൈൽ ഫോണും അടിച്ചുതകർക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പമ്പ് അടച്ചിരുന്നു. ഇതിന് പിന്നാലെ പമ്പിലെ ജീവനക്കാരുടെ സാമ്പിൾ പരിശോധിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ വെളളിയാഴ്ച പമ്പിൽ എത്തിയിരുന്നു. ഈ ചിത്രം പകർത്തുന്നതിനിടെയാണ് പരിശോധനയ്ക്കായി എത്തിയ ജീവനക്കാർ കൂട്ടമായെത്തി ആൽബിനെ മർദ്ദിച്ചത്.
സാമ്പിൾ പരിശോധനയ്ക്ക് വിധേയാരാവാൻ എത്തിയ ജീവനക്കാരാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഗുണ്ടാവിളയാട്ടം നടത്തിയത്. ആൽബിന്റെ മാസ്‌കും ഗ്ലൗസും ഇവർ വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഐപിസി 143.149, 323, 427 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.