കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹര്യത്തില്‍ എറണാകുളം ചെല്ലാനത്ത് കര്‍ശന നിയന്ത്രണം. ചെല്ലാനം ക്വര്‍ട്ടീന ആശുപത്രി അടച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ മറ്റ് ഹാര്‍ബറുകളില്‍ പോകരുത്. ബ്രോഡ്‍വേയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണുളളതെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം 15,16 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാണ്. കൊച്ചി നഗരത്തില്‍ 16 കൊവിഡ് രോഗികളാണുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
എറണാകുളം മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. നിർദ്ദേശങ്ങൾ ലംഘിച്ച് ആലുവ മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടിയതിനെ തുടർന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി വ്യാപാരികളെ താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡ് കെട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താത്കാലികമായി അടക്കുമെന്ന് നഗരസഭ അധികൃതർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആലുവ മാർക്കറ്റിലെ ഏഴ് കടകൾക്ക് കാരണം നഗരസഭ കാണിക്കൽ നോട്ടീസ് നൽകി.