കൊച്ചി: പിടി തോമസ് ഉന്നയിച്ച സർക്കാരിന്റെ ഗുരുതര വീഴ്ച ശരിവെക്കുന്ന റിപ്പോർട്ട് പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്വാറന്റീന്‍ കാലയളവില്‍ ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പിടി തോമസ് ആരോപണം ഉന്നയിച്ചത്. എന്നാൽ തൊട്ടുപിന്നാലെ പിടി തോമസിന്റെ ആരോപണത്തെ പാടെ തള്ളി മന്ത്രി വി എസ് സുനിൽ കുമാർ രംഗത്തെത്തിയിരുന്നു. ഈ ഡോക്ടർ യാത്രക്കാരുമായി യാതൊരു തരത്തിൽ ഇടപെഴകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധ നടപടികള്‍ക്കിടെ ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചകള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പിടി തോമസ് അവക്കൊപ്പം ഉന്നയിച്ചതാണ് ക്വാറന്റ്നില്‍ പോകേണ്ട ഡോക്ടര്‍ ജനറല്‍ ആശൂപത്രിയില്‍ ശസ്ത്രക്രിയ നടത്തിയെന്ന ആരോപണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡോക്ടര്‍ക്കൊപ്പം ജോലിചെയ്ത രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷമായിരുന്നു ഇത്.
ക്വാറന്റീനില്‍ പോകുന്നവര്‍ക്ക് ശമ്പളഅവധി അനുവദിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പുതിയ ഉത്തരവിലാണ് ഡോക്ടറുടെ പേരടക്കം വെളിപ്പെടുത്തിയത്.
മാര്‍ച്ച് 21 മുതല്‍ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ സംഘത്തിലെ മുഴുവന്‍ പേരെയും ക്വാറന്റീന്‍ ചെയ്യാന്‍ നിര്‍ദേശിച്ചുള്ള ഡിഎംഒയുടെ 29ാം തീയതിയിലെ ഉത്തരവും പുറത്തായി. മന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ഡോക്ടറുടെ പേര് സഹിതം ഉള്‍പ്പെടുത്തി ഡിഎംഒയുടെ ഏറ്റവും പുതിയ ഉത്തരവ്.