കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂര്‍ വരെ അജ്ഞാത വാഹനത്തില്‍ പിന്തുടര്‍ന്നത് കൊച്ചിയിലെ ഗുണ്ടാ സംഘമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സന്ദീപിന് തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടാ സംഘങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ മനസ്സുമാറി സ്വപ്‌ന കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്തനാണോ അതോ ഇവര്‍ക്ക് ബംഗളൂരു വരെ സുരക്ഷ ഒരുക്കാനാണോ ഗുണ്ടാ സംഘം ഇവരെ പിന്തുടര്‍ന്നതെന്ന് വ്യക്തമല്ല.
സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടർന്നതു കൊച്ചിയിലെ ഗുണ്ടാസംഘമാണെന്ന വിവരം കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് എൻഐഎക്കു കൈമാറി.
കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങിയ സ്വപ്ന സ്വർണക്കടത്തു സംഘത്തിന്റെ നിർദേശപ്രകാരമാണു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാൻ നിർദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതർ പിന്തുടർന്നത്. ആരുടെ നിർദേശ പ്രകാരമാണിതെന്നു കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണ്.