കൊച്ചി: കൊച്ചിക്ക് സമീപം ഒരു 'ദ്വീപ്' രൂപം കൊള്ളുന്നുവെന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച വാര്‍ത്ത. ഗൂഗിള്‍ മാപ്പ് ചിത്രങ്ങളായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. പിന്നീട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഇത് സംബന്ധിച്ച് പഠനം നടത്തും എന്ന് അറിയിച്ചതോടെ ഇത് സജീവചര്‍ച്ചയായി.
സോഷ്യല്‍ മീഡിയയില്‍ ഗൂഗിള്‍ മാപ്പില്‍ ഇതിന്‍റെ രൂപം അനുസരിച്ച് 'പയറുമണി ദ്വീപ്' എന്ന് പോലും വിളിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു പോലെ, കൊച്ചിക്ക് സമീപം പുതിയ ദ്വീപ് രൂപപ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗൂഗിള്‍ മാപ്പിലെ അള്‍ഗോരിതത്തിന്റെ പിഴവാണിതെന്നാണ് വിദഗ്ധാഭിപ്രായം. 'എര്‍ത്ത് ഒബ്‌സര്‍വറായ' രാജ് ഭഗത്ത് പറയുന്നത് ഇപ്രകാരം....'
''ഗൂഗിൾ എർത്ത് / മാപ്‌സ് സാറ്റലൈറ്റ് വെര്‍ഷന്‍ ചില സ്ഥലങ്ങൾക്ക് ഉയർന്ന റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജുകൾ നൽകുന്നില്ല (പ്രത്യേകിച്ചും ഇത് തീരത്ത് നിന്ന് ഒരു ചെറിയ ബഫർ ഉപയോഗിച്ച് സമുദ്രങ്ങളെ മറയ്ക്കുന്നു).
ഉയർന്ന റെസല്യൂഷനുള്ള സാറ്റലൈറ്റ് ഇമേജിന് പകരമായി, ഇത് നീല നിറത്തിലുള്ള ഷേഡുകളിൽ കാണാൻ കഴിയുന്ന സമുദ്രനിരപ്പിന്റെ ഒരു ദൃശ്യം നൽകുന്നു.
ഓഷ്യൻ ഫ്ലോർ ഗ്രാഫിക്കിന് പകരം ഉയർന്ന റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജുകൾ ആ വിഭാഗത്തിനായി നൽകിയിട്ടുള്ളതിനാലാണ് കൊച്ചിക്ക് സമീപമുള്ള 'ആർട്ടിഫാക്റ്റ്'(artefact).
ഇത് ഒരു ദ്വീപല്ല. വാസ്തവത്തിൽ സൂം ഇൻ ചെയ്യുകയാണെങ്കിൽ പ്രദേശത്ത് കപ്പലുകൾ സഞ്ചരിക്കുന്നത് കാണാം. വെസൽഫൈൻഡറില്‍ (VesselFinder) കാണാനാകുന്നതുപോലെ ഈ "ദ്വീപ്" പ്രദേശത്ത് ഇപ്പോൾ കപ്പലുകൾ നീങ്ങുന്നു. ഇത് ഒരു ദ്വീപല്ല''.