കൊച്ചി; കൊച്ചിയില്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച് രക്ഷപ്പെടാന്‍ കൊവിഡ് നിരീക്ഷണത്തിലാക്കാന്‍ കൊണ്ടു പോയ പ്രവാസി യുവാവിന്റെ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവാണ് ആരോഗ്യ പ്രവര്‍ത്തകരെ കബളിപ്പിച്ച് മുങ്ങാന്‍ ശ്രമിച്ചത്.
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പൊലീസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി ആംബുലൻസിൽ കയറ്റി.
ദമാമിൽ നിന്ന് വന്നയാളാണ് നടുറോഡിൽ പരാക്രമം കാണിച്ചത്. ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ ആംബുലൻസ് നിർത്തിയപ്പോൾ അപ്രതീക്ഷിതമായി ഡ്രൈവറുടെ മുഖത്ത് ഇടിച്ചു പരുക്കേൽപിച്ചത്. തുടർന്നു വാഹനത്തിന്റെ ചില്ലു തകർത്ത് വാതിൽ തുറന്നു പുറത്തേക്കോടി. പിപിഇ കിറ്റ് ധരിച്ചിരുന്ന ഡ്രൈവറും സഹായിയും പിന്നാലെ പാഞ്ഞു.
പിടികൂടിയപ്പോൾ വീണ്ടും ആക്രമിച്ചു കടന്നുകളയാൻ നോക്കിയെങ്കിലും പൊലീസ് സഹായത്തോടെ കീഴ്പ്പെടുത്തി. കയ്യും കാലും കയറിട്ടു കെട്ടിയാണ് തിരികെ ആംബുലൻസിൽ കയറ്റിയത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.