കൊല്ലം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിനുള്ള കോണ്‍ഗ്രസിന്റെ തിരിച്ചടിയാണു ചിതറ കൊലപാതകമെന്ന കോടിയേരിയുടെ പരാമര്‍ശം നിലവാരത്തകര്‍ച്ച മാത്രമല്ല സമീപകാലത്ത് കേട്ട ഏറ്റവും വലിയ ഹാസ്യം കൂടിയാണെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്.
കോടിയേരിക്കു മാത്രമാണ് അതൊരു രാഷ്ട്രീയ തിരിച്ചടിയായത്. രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ഈ പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണു കോടിയേരിയുടെ വാക്കുകള്‍. മലയാളികള്‍ ഇതെല്ലാം കേട്ട് പരിഹസിക്കുന്നതു കോടിയേരി കാണുന്നുണ്ടോയെന്നും വിഷ്ണുനാഥ് ചോദിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു വിഷ്ണുനാഥിന്‍റെ പരാമര്‍ശം.
സന്ദേശം സിനിമയുടെ പ്രസക്തി വീണ്ടും കൂടുന്നു
സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒരുക്കിയ ‘സന്ദേശം’ എന്ന സിനിമയില്‍ ഒരു സന്ദേശവുമില്ലെന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ ഈയിടെ അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. കാലത്തിനു മുമ്പേ സഞ്ചരിച്ച 'സന്ദേശം' സിനിമയിലേതുപോലെ, ഒരു അജ്ഞാത മൃതദേഹം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എങ്ങനെ ഹര്‍ത്താല്‍ നടത്താമെന്ന് ഈയിടെയും കാണിച്ചുവെന്നതാണ് അതിന്റെ പ്രസക്തിയെന്നാണു നടന്‍ ഹരീഷ് പേരടി ആ പരാമര്‍ശത്തിനു നല്‍കിയ മറുപടി.
‘എന്നാലും എന്റെ ഗോപാലന്‍കുട്ടി നായരേ അങ്ങേക്ക് ഈ ഗതികേട് വന്നല്ലോ’ എന്നു കവലയില്‍ കിടക്കുന്ന, തനിക്ക് അജ്ഞാതനായ ഒരാളുടെ മൃതദേഹത്തിനു മുമ്പില്‍നിന്നു വിലപിക്കുന്ന മാമുക്കോയയുടെ കഥാപാത്രത്തെപ്പോലെ കോമഡിയായി മാറുകയാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ കാണിച്ച വിലാപം.
അസ്വാഭാവികമായ ഒരു മരണവും ന്യായീകരണമില്ലാത്ത പാതകമാണ്; ചോരക്കറ പുരണ്ട ഏതൊരു കരവും ശിക്ഷിക്കപ്പെടണം. ശനിയാഴ്ച കൊല്ലം വളവുപച്ച മഹാദേവര്‍കുന്ന് സജീന മന്‍സിലില്‍ ബഷീറെന്ന എഴുപത്തിരണ്ടുകാരന്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു നാട്ടുകാരന്റെ കുത്തേറ്റു മരിച്ച സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ ചേരുന്നതിനു പകരം ആ കൊലപാതകത്തെ ഇത്ര വികലമാക്കി രാഷ്ട്രീയവത്കരിക്കാനാണു കോടിയേരിയും സിപിഎമ്മും ശ്രമിക്കുന്നത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിനുള്ള കോണ്‍ഗ്രസിന്റെ തിരിച്ചടിയാണു ചിതറ കൊലപാതകമെന്ന കോടിയേരിയുടെ പരാമര്‍ശം നിലവാരത്തകര്‍ച്ച മാത്രമല്ല സമീപകാലത്ത് കേട്ട ഏറ്റവും വലിയ ഹാസ്യം കൂടിയാണ്.
കാസർകോട് രാഷ്ട്രീയ നേതാക്കള്‍ ക്രിമിനല്‍ സംഘത്തിന്റെ സഹായത്തോടെ രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിനു കൊല്ലത്തു വയോധികനായ ഒരാളെ കൊന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചുവെന്നൊക്കെ പറയാനുള്ള കോടിയേരിക്കേ കാണൂ. പിബി അംഗം എം.എ.ബേബിയും സമാനമായ പ്രസ്താവന നടത്തി തങ്ങളുടെ കൈയില്‍ പുരണ്ട രക്തക്കറ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ കൊലയ്ക്കു പിന്നില്‍ മരച്ചീനി കൊടുക്കാത്തതിലുള്ള തര്‍ക്കമെന്നും വ്യക്തിവൈരാഗ്യമെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നു; കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും നേരത്തെ ബഷീറിന്റെ സഹോദരനെയും പ്രതി കുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു; ഇരട്ടപ്പേര് വിളിച്ചതോടെയാണു തര്‍ക്കമുണ്ടായതെന്നു മാധ്യമങ്ങള്‍ പറയുന്നു; പ്രാദേശികമായ സിപിഎം പ്രവര്‍ത്തകര്‍ തന്നെ അതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നു സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉറപ്പിച്ചു പറയുന്നുണ്ട്.
വസ്തുത ഇതായിരിക്കെ കോടിയേരിക്കു മാത്രമാണ് അതൊരു രാഷ്ട്രീയ തിരിച്ചടിയായത്. രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ഈ പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണു കോടിയേരിയുടെ വാക്കുകള്‍. മലയാളികള്‍ ഇതെല്ലാം കേട്ട് പരിഹസിക്കുന്നതു കോടിയേരി കാണുന്നുണ്ടോ ആവോ. എന്തു പ്രഹസനമാണ് സജീ.. !