തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് പലരും നടത്തിയ സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എൽഡിഎഫ‌് അധികാരത്തിൽ വന്നതിന‌് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന‌് നേട്ടങ്ങളാണ‌് ഉണ്ടായിട്ടുള്ളത‌്. ചെങ്ങന്നൂരിൽ ചരിതൃം സൃഷ്ടിച്ച തെരഞ്ഞെടുപ്പ‌് ഫലവും നമ്മൾ കണ്ടതാണെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.
എൽഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ടുകളാണ‌് ഉപതെരഞ്ഞെടുപ്പുകളിൽ വർധിച്ചത‌്. എല്ലാ ഘട്ടങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികൾ മേൽകൈ നേടുകയാണ‌് ചെയ്തത‌്. കോളേജുകളിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ് മുന്നിട്ട് നില്കുന്നത്.
കേരളത്തിലെ എല്ലാ സർവ്വകലാശാലകളും ഇടതുപക്ഷ വിദ്യാർഥി സംഘടന നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ‌് ഭരിക്കുന്നത‌്. വിദ്യാർഥികൾ ഇടതുപക്ഷത്തോടൊപ്പമാണ് എന്നതാണ‌് ഈ മാറ്റം ചൂണ്ടികാണിക്കുന്നത്.