തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതിക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ചികിത്സയുടെ ആവശ്യത്തിനായാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതെന്ന് പാര്‍ട്ടി ഔദ്യോഗിക വിശദീകരണം നല്‍കുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യമെന്നു വ്യക്തം.
ബിനീഷിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യ സമയങ്ങളില്‍ കേസ് ഇത്ര ഗൗരവമുള്ളതാണെന്ന വിചാരം കോടിയേരിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ബിനീഷ് അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ ആവശ്യം തള്ളിയിരുന്നു.
മകന്‍ ചെയ്ത തെറ്റിന് പിതാവ് കുറ്റക്കാരനല്ല എന്ന നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മുതല്‍ പോളിറ്റ്ബ്യൂറോ വരെ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ കോടിയേരിക്ക് ഉണ്ടായതായാണ് വിവരം. ബിനീഷിന്റെ വിഷയത്തില്‍ പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും കാര്യമായി കൂടെ നിന്നില്ല എന്ന വികാരം കോടിയേരിക്ക് ഉണ്ടായിരുന്നു.
ബിനീഷിന്റെ അറസ്റ്റിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന പിന്തുണ കിട്ടിയില്ല. കേസ് വ്യക്തിപരമായി നേരിടണമെന്നു പരസ്യമായും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതൊക്കെ അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയെന്നും കോടിയേരിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ വിധേയനാകേണ്ടിവരുമെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന് ഈ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും വിധേയനായാല്‍ അതു തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കണക്കുക്കൂട്ടിയിരുന്നു.
ഇതടക്കമുള്ള വിഷയങ്ങള്‍ പെട്ടെന്നുള്ള കോടിയേരിയുടെ സ്ഥാനമൊഴിയലിനു പിന്നിലുണ്ട്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി ഇനിയും മറുപടി പറയേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല.