കടയ്ക്കൽ: വയലാ ആലുംമുക്ക് ആശാഭവനിൽ ഇന്നലെ കണ്ണീർക്കാഴ്ചകളായിരുന്നു എങ്ങും. കത്തിച്ചു വച്ച മെഴുകുതിരിക്കു മുന്നിൽ അനീഷിന്റെ യൂണിഫോമിട്ട ചിത്രം. മുന്നിൽ മൃതദേഹം കിടത്താൻ ഒരുക്കിയ കട്ടിൽ. സമീപത്തു ദു:ഖം അടക്കാനാകാതെ അച്ഛൻ തോമസ്. അടുത്ത മുറിയിൽ വാവിട്ട് കരയുന്ന ഭാര്യ എമിലി, ഒന്നും അറിയാതെ മകൾ ഹന്ന.
തിങ്കളാഴ്ച വൈകിട്ട് അനീഷ് ഭാര്യ എമിലിയെ ഫോണിൽ വിളിച്ചിരുന്നു. ഏറെ നേരം സംസാരിച്ചു. 25ന് നാട്ടിലെത്താനുള്ള ഒരുക്കം തുടങ്ങിയെന്നു അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ എത്തിയതു മരണവാർത്തയാണ്.
തളർന്നുപോയ അമ്മ അമ്മിണിയെയും അച്ഛൻ തോമസിനെയും അഞ്ചലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇവരെ വീട്ടിൽ എത്തിച്ചത്. ബാംഗ്ലൂരിൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തോമസ് നാട്ടിലെത്തി കൃഷി ജോലിയിലായിരുന്നു.
അനീഷിന്റെ വരുമാനം ആയിരുന്നു ആശ്രയം. വയലാ എൻവി യുപിഎസിലും ഹയർ സെക്കൻഡറി സ്കൂളിലും പത്തനാപുരം യുഐടിയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അനീഷ് ആർമിയിൽ ചേർന്നത്.