കൊല്ലം∙ മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണു കൊല്ലം ബൈപാസ്. 1972 ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കുന്നത്.
ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. എന്നാല്‍ ഈ മണ്ഡലങ്ങളിലെ എം എല്‍ എമാര്‍ക്കും കൊല്ലത്തെ മേയര്‍ക്കുമൊന്നും വേദിയില്‍ ഇരിപ്പിടമില്ല . പേരിന് കൊല്ലം എംഎല്‍എ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്.
പകരം രാജ്യസഭാംഗങ്ങളായ സുരേഷ്ഗോപിയ്ക്കും വി മുരളീധരനും ഇരിപ്പിടമുണ്ട്. നേമം എംഎല്‍എ ഓ രാജഗോപാലിനും വേദിയില്‍ സ്ഥാനമുണ്ട് . ഇവര്‍ക്കൊക്കെ കൊല്ലം ബൈപ്പാസില്‍ എന്ത് റോള്‍ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല . ഇതാണ് ഉത്ഘാടന സമ്മേളനം വിവാദമായി മാറാന്‍ കാരണം.
സംസ്ഥാന സര്‍ക്കാര്‍ തന്നെ വിമര്‍ശനവുമായി രംഗത്തുണ്ട് . അതേസമയം പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനത്തിനായി വൈകിട്ടു 4നു തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.
വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്നു ഹെലികോപ്റ്ററിൽ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങിൽ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ഗവർണർ പി.സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവരും പങ്കെടുക്കും. 5.30ന് കൊല്ലം കന്റോൺമെന്റ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ പ്രസംഗിക്കും.
ആശ്രാമം മൈതാനത്തെ ഹെലിപാഡിൽനിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽനിന്നു ഡൽഹിയിലേക്കു മടങ്ങും.